ന്യൂഡൽഹി: പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതി ലോല മേഖലകൾ (ഇഎസ്എ) നിർണയിച്ച് അന്തിമ വിജ്ഞാപനം ചെയ്യാനുള്ള നടപടികൾ നീളുമെന്ന് കേന്ദ്ര സർക്കാർ. 2017 ഫെബ്രുവരി 27നു പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റിൽ അവസാനിക്കാനിരിക്കേയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
കസ്തൂരി രംഗൻ റിപ്പോർട്ടിന്മേ ൽ സ്ഥലപരിശോധനകൾ പൂർത്തിയാക്കുന്നത് അടക്കമുള്ള നടപടികൾ തുടരാൻ സമയം വേണ്ടിവരുമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ നിലവിലുള്ള കരട് വിജ്ഞാപനം പുനർവിജ്ഞാപനം ചെയ്യേണ്ടി വരുമെന്നും മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ വിദഗ്ധ സമിതി യോഗത്തിന്റെ മിനിട്സിൽ പറയുന്നു.
കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിലെ നിർദേശങ്ങൾ തത്വത്തിൽ അംഗീകരിച്ച് 2017 ഫെബ്രുവരി 27നാണ് വനം, പരിസ്ഥിതി മന്ത്രാലയം അവസാനമായി കരട് വിജ്ഞാപനം പുറത്തിറക്കിയത്. 2014 മാർച്ച് പത്തിന് ആദ്യം പ്രസിദ്ധപ്പെടുത്തിയ കരട് 2015 സെപ്റ്റംബർ നാലിനു വീണ്ടും പുനർവിജ്ഞാപനം ചെയ്തിരുന്നു. ഒരു കരട് വിജ്ഞാപനത്തിന്റെ കാലാവധി 545 ദിവസം മാത്രമേയുള്ളുവെന്നതിനാലാണ് വീണ്ടും പുനർവിജ്ഞാപനം ചെയ്യേണ്ടി വരുന്നതും. പശ്ചിമഘട്ട മേഖലയിലുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങളും മാറ്റങ്ങളും പരിഗണിച്ച് പുതിയ കരട് വിജ്ഞാപനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താമെന്നും വനം- പരിസ്ഥിതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി എ.കെ. മേഹ്ത അധ്യക്ഷനായ വിദഗ്ധ സമിതി ഏപ്രിൽ 11നു ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
കേരളം സ്ഥലപരിശോധനകൾ നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇഎസ്എ വനേതര പ്രദേശമായ 886.7 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ 9993.7 ചതുരശ്ര കിലോമീറ്റർ മാത്രമാണെന്നു നേരത്തെ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിൽ വില്ലേജ് അടിസ്ഥാനത്തിൽ ഇഎസ്എ അടയാളപ്പെടുത്തിയപ്പോൾ കേരളം ജനവാസ മേഖല, തോട്ടം മേഖല, കൃഷി ഭൂമി എന്നിവ ഒഴിവാക്കിയ ഭൂപടവും റിപ്പോർട്ടുമാണ് സമർപ്പിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നു നിലപാടെടുത്ത കേന്ദ്രം കഴിഞ്ഞ യോഗത്തിൽ ഒഴിവാക്കിയ മേഖലകളേക്കുറിച്ചു വിശദീകരിക്കണമെന്നു കേരളത്തോടു നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ റിപ്പോർട്ട് കേരളം കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു രൂപീകരിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ റിപ്പോർട്ട് പ്രകാരം 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 886.7 കി.മീ വനേതര ഭൂമിയുമാണുള്ളത്. പുതുതായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 119 വില്ലേജുകളിലായി 8683.69 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം മാത്രമേ ഇഎസ്എയുടെ പരിധിയിൽ പെടുത്താനാവൂയെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. ഇതേരീതിയിൽ ഗോവ, ഗുജറാത്ത് സർക്കാരുകളും തങ്ങളുടെ ആശങ്കകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവകൂടി പരിഗണിച്ചാവും പുതിയ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കുക.
ജിജി ലൂക്കോസ്
ഇഎസ്എ അന്തിമവിജ്ഞാപനം നീളുമെന്നു കേന്ദ്രം
12:59 AM Jun 23, 2018 | Deepika.com