ന്യൂഡൽഹി: നോട്ടു നിരോധനം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണം ആണെന്ന് കോണ്‍ഗ്രസ്. നോട്ടു നിരോധനം മുന്നിൽ കണ്ട് ബിജെപിയും സഖ്യകക്ഷികളും കോടികളുടെ ബാങ്ക് നിക്ഷേപം നടത്തി കള്ളപ്പണം വെളുപ്പിച്ചു. സഹകരണ ബാങ്കുകളിലാണ് ഇത്തരത്തിൽ നിക്ഷേപങ്ങൾ കുമിഞ്ഞു കൂടിയത്. ഗുജറാത്ത് ഉൾപ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിൽ അഞ്ചു ദിവസത്തിനുള്ളിൽ കോടികളുടെ നിക്ഷേപം കുമിഞ്ഞു കൂടിയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല ആരോപിച്ചു.
ബിജെപി അധ്യക്ഷൻ അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദിലെ ജില്ലാ സഹകരണ ബാങ്കിൽ 745.58 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണങ്ങൾ. അമിത് ഷാ മുൻ ചെയർമാനും നിലവിൽ ഡയറക്ടറുമായ ബാങ്കാണിത്. രാജ്യത്തെ 370 ജില്ലാ സഹകരണ ബാങ്കുകളിൽ വെച്ച് ഏറ്റവും കൂടുതൽ തുക നോട്ട് നിരോധന സമയത്ത് മാറിയത് ഈ ബാങ്കിലാണ്. ബിജെപി നേതാവും അമിത് ഷായുടെ ഉറ്റ അനുയായിയുമായ അജയ് പട്ടേലാണ് ബാങ്കിന്റെ ഇപ്പോഴത്തെ ചെയർമാൻ. അമിത് ഷായുടെ മകൻ ജെയ്ഷായുടെ കന്പനിയുടെ പേരിൽ ഉയർന്ന കേസിൽ ഉൾപ്പെട്ടിരുന്ന യശ്പാൽ ബാങ്കിന്റെ മറ്റൊരു ഡയറക്ടറാണ്.
നോട്ട് നിരോധിച്ചതിന് പിന്നാലെ ജില്ലാ സഹകരണ ബാങ്കുകൾക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും അഞ്ചു ദിവസം കഴിഞ്ഞപ്പോൾ അതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനോടകം തന്നെ ബിജെപി തങ്ങളുടെ നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്ക് കോടികളുടെ നിരോധിത നോട്ടുകൾ മാറിയെടുത്തിരുന്നുവെന്നാണ് പുറത്ത് വന്ന കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്.
നോട്ട് നിരോധനത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് അമിത്ഷാ ആണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ട്വിറ്ററിലെത്തി. അമിത് ഷാ ഡയറക്ടറായ ബാങ്ക് നോട്ട് നിരോധന സമയത്ത് നിരോധിക്കപ്പെട്ട നോട്ടുകൾ സ്വരൂപിച്ചതിൽ അഭിനന്ദിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരിഹാസം. അഞ്ച് ദിവസം കൊണ്ട് 750 കോടി രൂപയാണ് ഇത്തരത്തിൽ മാറ്റിയെടുത്തതെന്നും രാഹുൽ തന്റെ ട്വീറ്റിൽ വ്യക്തമാക്കി.
നോട്ടു നിരോധനം നടപ്പാക്കി 19 മാസങ്ങൾക്ക് ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നു വ്യക്തമായിരിക്കുന്നു. നോട്ടു നിരോധനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് ഈ സമയത്ത് അനിവാര്യമായ കാര്യമാണ്. അമിത്ഷാ ഉൾപ്പെടെ ബിജെപി നേതാക്കൾ നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളിലാണ് വ്യാപകമായി കള്ളപ്പണം നിക്ഷേപിച്ചതെന്നു വിവരാവകാശ നിയമം അനുസരിച്ചു ലഭിച്ച രേഖകളിലൂടെ വ്യക്തമായിരിക്കുകയാണെന്നും സുർജേവാല വ്യക്തമാക്കി.
ബിജെപിയും സഖ്യകക്ഷികളും ഗുജറാത്തിലെ ജില്ലാ സഹകരണ ബാങ്കുകളിൽ 14,293.71 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറ്റൊരു ആരോപണം. മറ്റു സംസ്ഥാനങ്ങളുമായി വെച്ച് നോക്കുന്പോൾ ഏറ്റവും വലിയ തുകയാണിത്. 2018 മേയ് ഏഴിനു ലഭിച്ച വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് നോട്ട് നിരോധനത്തിന്റെ യഥാർഥ ചിത്രം പുറത്തു വരുന്നത്. മുംബൈയിലെ വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ എസ്. റോയിയുടെ ചോദ്യത്തിന് മറുപടിയായി നബാർഡിന്റെ ചീഫ് ജനറൽ മാനേജർ എസ്. ശരവണവേൽ ആണ് സഹകരണ ബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകൾ നൽകിയത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനത്തിലൂടെ നടന്നതെന്ന് കോണ്‍ഗ്രസ് തെളിവുകൾ നിരത്തി ആരോപിക്കുന്നു.
നോട്ടുനിരോധനം: ഭീകര കുംഭകോണമെന്നു കോണ്‍ഗ്രസ്
12:58 AM Jun 23, 2018 | Deepika.com