ലക്നോ/ന്യൂഡൽഹി: പാസ്പോർട്ടിനായി അപേക്ഷിച്ച മിശ്രവിവാഹ ദന്പതികളിലെ പുരുഷനോടു മതംമാറാൻ ഉപദേശിച്ച പാസ്പോർട്ട് ഓഫീസർക്ക് സ്ഥാനചലനം. ലക്നോയിലെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ അപേക്ഷ നൽകാനെത്തിയ മുഹമ്മദ് അനസ് സിദ്ദിഖിയോടു ഹിന്ദുമതത്തിലേക്കു മാറാൻ ആവശ്യപ്പെട്ട വികാസ് മിശ്ര എന്ന ഓഫീസർക്കെതിരേയാണ് അച്ചടക്കനടപടി.
മുഹമ്മദ് അനസ് പന്ത്രണ്ടുവർഷം മുന്പാണ് ഹിന്ദുമത വിശ്വാസിയായ തൻവി സേഥിനെ വിവാഹം ചെയ്തത്. അനസിനൊപ്പമെത്തിയ ഭാര്യ തൻവിയെ ഉപദേശിക്കാനും മിശ്ര മറന്നില്ല.
സേവാകേന്ദ്രത്തിൽ ലഭിച്ച ‘പ്രത്യേകസേവനങ്ങളെ’ക്കുറിച്ചു വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ടാഗ്ചെയ്ത് ദന്പതികൾ ട്വീറ്റ്ചെയ്തതോടെയാണ് വികാസ് മിശ്രയ്ക്കെതിരേ നടപടിയുണ്ടായത്. വികാസ് മിശ്രയ്ക്കു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും റീജണൽ പാസ്പോർട്ട് ഓഫീസർ പീയുഷ് വർമ പറഞ്ഞു. ഇതിനു പുറമേയാണ് അടിയന്തരസ്ഥലം മാറ്റം.
തന്നെ വന്നുകണ്ട ദന്പതികൾക്ക് പാസ്പോർട്ട് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
കുറ്റക്കാരനായ ഓഫീസർക്കെതിരേ തുടർനടപടിക്കായി വിദേശകാര്യമന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും പീയുഷ് വർമ പറഞ്ഞു.
മിശ്രവിവാഹ ദന്പതികളെ അപമാനിച്ചു: പാസ്പോർട്ട് ഓഫീസർക്ക് സ്ഥാനചലനം
01:38 AM Jun 22, 2018 | Deepika.com