ന്യൂഡൽഹി: കൃഷിയിൽ നിന്ന് ഇരട്ടിലാഭം നേടുന്നതിനായി ബജറ്റിൽ കാർഷിക വിഹിതത്തിനുള്ള വിഹിതം 2.12 ലക്ഷം കോടിയാക്കി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022ഓടെ നിലവിലെ കാർഷിക വരുമാനം ഇരട്ടിയാകും. രാജ്യത്തെ 600 ജില്ലകളിൽ നിന്നുള്ള കർഷകരുമായി നമോ ആപ്പിലൂടെ നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
കാർഷിക വൃത്തിക്കുള്ള പരമാവധി ചെലവ് കുറയ്ക്കുക, വിളയുടെ ന്യായവില വർധിപ്പിക്കുക, വിളനാശം തടയുക, വരുമാനത്തിന്റെ ഇതര സ്രോതസുകൾ സൃഷ്ടിക്കുക എന്നി നാലു കാര്യങ്ങളിലൂടെ കൃഷി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നത്. മണ്ണിന്റെ ഫലഭൂഷ്ഠി വിശദമാക്കുന്ന സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യും. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് വിൽക്കുന്നതിനു ഓണ്‍ലൈൻ വിപണന സംവിധാനമായ ഇ-നാം ആരംഭിക്കുമെന്നും മോദി പറഞ്ഞു.
2010-14ൽ 250 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങൾ ശരാശരി ഉത്പാദിപ്പിച്ചിരുന്നിടത്ത് 2017-18 കാലത്ത് 280 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യമായി വർധിച്ചിട്ടുണ്ട്. ധാന്യങ്ങളുടെ ഉത്പാദന ക്ഷമത 10.5 ശതമാനമായും വർധിച്ചു. 2018-19 വർഷത്തിൽ ഉത്പാദന ചെലവിന്റെ 150 ശതമാനം തുക വരുമാനമായി നൽകാനാണ് സർക്കാരിന്റെ ശ്രമം. അത് 2022ഓടെ ഇരട്ടിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നരേന്ദ്ര മോദി വിശദമാക്കി.
കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 2.12 ലക്ഷം കോടിയാക്കും: പ്രധാനമന്ത്രി
12:56 AM Jun 21, 2018 | Deepika.com