ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാലയിൽ ജീവനൊടുക്കിയ രോഹിത് വെമുലയുടെ അമ്മയെ മുൻനിർത്തി പ്രതിപക്ഷ കക്ഷികൾ മോശം രാഷ്ട്രീയം കളിച്ചെന്നു കേന്ദ്ര റെയിൽമന്ത്രി പീയൂഷ് ഗോയൽ. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് വ്യാജ വാഗ്ദാനം നൽകി രോഹിത് വെമുലയുടെ മാതാവിനെ ഒപ്പം നിർത്തി രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചു. 20 ലക്ഷം രൂപ തരാമെന്നും തങ്ങളുടെ റാലികളിൽ പങ്കെടുക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടുവെന്നും മന്ത്രി പത്രസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ, മുസ്ലീം ലീഗ് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിച്ചു എന്ന വാർത്ത രോഹിത് വെമുലയുടെ മാതാവ് നിഷേധിച്ചു.
വ്യാജ വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷ കക്ഷികൾ രാധിക വെമുലയെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച പീയൂഷ് ഗോയൽ ഇത് എത്ര നാൾ തുടരാൻ കഴിയുമെന്നും ചോദിച്ചു. സാന്പത്തികമായി പിന്നോക്കാവസ്ഥയിലായ വെമുലയുടെ കുടുംബത്തെ പണം വാഗ്ദാനം ചെയ്താണ് കബളിപ്പിക്കുന്നത്. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രാധിക വെമുലയെ വേദികളിലെത്തിച്ച് രാഷ്ട്രീയ നേട്ടുണ്ടാക്കി. ഇത്തരം തരം താണ രാഷ്ട്രീയം കളിച്ചതിന് രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും പീയൂഷ് ഗോയൽ ആവശ്യപ്പെട്ടു.
സമ്മർദമുണ്ടായാൽ രാധിക വെമുല തന്റെ വാക്കുകൾ മാറ്റിപ്പറഞ്ഞേക്കും എന്നു മുൻകൂട്ടി പറഞ്ഞുവയ്ക്കുകയും ചെയ്തു പീയൂഷ് ഗോയൽ. തന്നെ ആരും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് പറയാൻ രാധിക വെമുലയ്ക്കു മേൽ സമ്മർദമുണ്ടാകും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഇതിനായി വീണ്ടും പണം നൽകുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു വെച്ചു.
രാധിക വെമുല പറഞ്ഞത്
സ്വന്തമായി വീടു വാങ്ങുന്നതിനായി മുസ്ലീംലീഗ് പണം തന്നു സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആദ്യം 2.5 ലക്ഷം രൂപയുടെ രണ്ടു ചെക്കുകളാണ് തന്നത്. ഈ തുകയ്ക്ക് സ്ഥലം വാങ്ങാനാണ് പറഞ്ഞത്. ബാക്കി തുക റംസാൻ വ്രതം കഴിഞ്ഞു തരാമെന്നും പറഞ്ഞു. ഇതിൽ ഒന്നു പണമില്ലാതെ മടങ്ങി. ഇക്കാര്യം അറിയിച്ചപ്പോൾ വീടു വാങ്ങുന്നതിന് ആവശ്യമായ പണം നേരിട്ട് കൈമാറാമെന്ന് അവർ അറിയിച്ചു. പക്ഷേ, രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തന്നെ ഒരിക്കലും മുന്നിൽ നിർത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സംസാരിക്കുക എന്നത് തന്റെ ആഗ്രഹം തന്നെയാണ്. ഏത് യോഗത്തിൽ പങ്കെടുത്താലും മോദിക്കെതിരേ താൻ സംസാരിക്കുമെന്നും അവർ പറഞ്ഞു. ബിജെപിക്കെതിരായ പ്രചാരണം നടത്തുന്ന ആർക്കൊപ്പവും നിൽക്കുമെന്നും അവർ പറഞ്ഞു.അതേസമയം, ചെക്ക് മടങ്ങിയത് സാങ്കേതിക പിഴവാണെന്നാണ് മുസ്ലീം ലീഗിന്റെ വിശദീകരണം.
ലീഗിനെതിരേ കടുത്ത ആരോപണങ്ങളുമായി കേന്ദ്രമന്ത്രി
12:56 AM Jun 21, 2018 | Deepika.com