ന്യൂഡൽഹി: ലഫ്. ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ ഒൻപത് ദിവസമായി നടത്തിവന്നിരുന്ന കുത്തിയിരിപ്പ് സമരം മുഖ്യമന്ത്രി കേജരിവാൾ അവസാനിപ്പിച്ചു. സർക്കാരുമായി നിസഹകരണത്തിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രശ്നം പരിഹരിക്കാമെന്ന് ലഫ്. ഗവർണർ അനിൽ ബൈജാൽ ഉറപ്പു നൽകുകയും ഡൽഹി മന്ത്രിമാർ വിളിച്ച യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഡൽഹി സർക്കാരുമായി നിസഹകരിച്ചുനിന്നിരുന്ന ഐഎഎസ് ഉദ്യോഗസ്ഥർ മന്ത്രിമാരുമായി ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചിരുന്നു. സന്പൂർണമായ അർപ്പണ മനോഭാവത്തോടെ തന്നെ പ്രവർത്തിക്കുമെന്നും തങ്ങളുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎഎസ് ഓഫീസർമാർ അറിയിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ട്വീറ്റ് ചെയ്തു.
നാലു മാസമായി സർക്കാരിനോടു സഹകരിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുക, റേഷൻ വീട്ടുപടിക്കൽ എത്തിച്ചുനൽകാനുള്ള പദ്ധതിക്ക് അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ ഗോപാൽ റായി, സത്യേന്ദ്ര ജെയിൻ എന്നിവരും ലഫ്. ഗവർണറുടെ വസതിയിൽ സമരം നടത്തിയത്.
കേജരിവാൾ സമരം അവസാനിപ്പിച്ചു
01:04 AM Jun 20, 2018 | Deepika.com