ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ മലക്കംമറിഞ്ഞു കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചു എന്ന പ്രചാരണം തെറ്റാണെന്നാണു മന്ത്രി ഇന്നലെ പറഞ്ഞത്. കഞ്ചിക്കോട് റെയിൽവേയ്ക്ക് ഒരു കോച്ച് ഫാക്ടറിയുടെ ആവശ്യം ഇപ്പോഴില്ലെന്നു പറഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെയാണു മന്ത്രി ഇക്കാര്യത്തിൽ നിലപാട് മാറ്റി മലക്കം മറിഞ്ഞത്.
ഇപ്പോഴത്തെ ആവശ്യത്തിനും സമീപ ഭാവിയിലേക്കും ആവശ്യമായ കോച്ചുകൾ നിർമിക്കാനുള്ള ശേഷി ഇപ്പോൾ തന്നെ റെയിൽവേയ്ക്കുണ്ടെന്നാണ് വിശദീകരണം. പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലും സഹമന്ത്രി രാജൻ ഗോഹനും രേഖാമൂലം എം.ബി. രാജേഷ് എംപിയെ അറിയിച്ചിരുന്നത്.
എന്നാൽ, കഞ്ചിക്കോട് കോച്ച് ഫാക്ടറി വൈകുന്നതിന്റെ പ്രധാനകാരണം ഭൂമി ഏറ്റെടുക്കുന്നതിലുള്ള സംസ്ഥാന സർക്കാരിന്റെ അലംഭാവം ആണെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ വിവിധ വശങ്ങൾ പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നാണ് ഇന്നലെ പത്രസമ്മേളനത്തിൽ പീയൂഷ് ഗോയൽ വ്യക്തമാക്കിയത്.
കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന കോച്ച് ഫാക്ടറി ഉപേക്ഷിക്കുമെന്ന വാർത്തകളേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. റെയിൽവേ വികസനത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സഹകരിക്കുന്നില്ലെന്നും സ്ഥലം ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ വിമുഖത കാണിക്കുന്നുവെന്നും ആരോപിച്ച പീയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന്റെ ഈ സമീപനം മൂലം കഷ്ടപ്പെടുന്നത് ജനങ്ങളാണെന്നും പറഞ്ഞു.
2012-2013 ബജറ്റിൽ സംയുക്ത സംരംഭമായോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. പദ്ധതിക്കായി പാലക്കാട് കഞ്ചിക്കോട് 439 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുത്തിരുന്നു. പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചതോടെ ഇതും അനിശ്ചിതത്വത്തിലായി. മുൻപ് പദ്ധതിയുമായി സഹകരിക്കാൻ ബിഇഎംഎൽ സഹകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു എങ്കിലും റെയിൽവേ ഇക്കാര്യത്തിലും നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിനിടെ, ഹരിയാന സർക്കാർ വാഗ്ദാനം ചെയ്ത 161 ഏക്കർ ഭൂമിയിലേക്ക് കൊച്ച് ഫാക്ടറി മാറ്റി സ്ഥാപിക്കാൻ റെയിൽവേ നീക്കങ്ങൾ നടത്തുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
മികച്ച രീതിയിൽ കൃഷി ചെയ്തിരുന്ന സ്ഥലം ഉൾപ്പെടെ പദ്ധതിക്കാവശ്യമായ ഭൂമി അതിവേഗത്തിലാണു സംസ്ഥാന സർക്കാർ ഏറ്റെടുത്തു റെയിൽവേയ്ക്കു കൈമാറിയത്. എന്നിട്ടാണ്, ഭൂമി ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടിയെന്ന് കേന്ദ്രമന്ത്രി ഇപ്പോൾ പറയുന്നത്.
എന്നാൽ, കോച്ച് ഫാക്ടറി ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലേക്കു മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഇതനുവദിക്കില്ലെന്നും റെയിൽവേ കണ്വൻഷൻ കമ്മിറ്റി അംഗം കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു. ഇന്നലെ ചേർന്ന കണ്വൻഷൻ കമ്മിറ്റി റെയിൽവേ അധികൃതരോട് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടു.
കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ഇടത് എംപിമാർ 22ന് ഡൽഹിയിൽ നടത്തുന്ന ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എന്നാൽ കേരളത്തിന്റെ പൊതു ആവശ്യമെന്ന നിലയിൽ യോജിച്ച് സമരത്തിനു തയാറായിരുന്നെന്നും 25ന് യുഡിഎഫ് എംപിമാർ ധർണ നടത്തുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
കഞ്ചിക്കോട് കോച്ച് ഫാക്ടറി: മലക്കംമറിഞ്ഞ് കേന്ദ്രം
01:03 AM Jun 19, 2018 | Deepika.com