അഹമ്മദാബാദ്: ഗുജറാത്തിൽ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനിരിക്കേ കോൺഗ്രസ് അംഗങ്ങളെ ഗുജറാത്തിനു പുറത്തേക്കു മാറ്റി. ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്നാണിതെന്നു കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റം ഭയന്ന് എംഎൽഎമാരെ കർണാടകയിലേക്കു മാറ്റിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഗുജറാത്തിനു പുറത്തേക്കു മാറ്റുന്നത് ആദ്യമായിട്ടാണ്.
200 താലൂക്ക് പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ ഇന്നും 31 ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ നാളെയുമായാണു തെരഞ്ഞെടുക്കുക. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും കോൺഗ്രസ് ഭരണത്തിലാണ്. കോൺഗ്രസ് ഭരിക്കുന്ന അഹമ്മദാബാദ്, സുരേന്ദ്രനഗർ, പഠാൻ ജില്ലാ പഞ്ചായത്തുകളിലെ അംഗങ്ങളെ രാജസ്ഥാനിലെയും കേന്ദ്രഭരണ പ്രദേശമായ ഡിയുവിലെയും ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുകയാണ്. താലൂക്ക് പഞ്ചായത്ത് അംഗങ്ങളെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. അഞ്ചു വർഷ കാലാവധിയുള്ള ജില്ലാ-താലൂക്ക് പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ കാലാവധി രണ്ടര വർഷമാണ്.
ബിജെപി റാഞ്ചുമെന്നു പേടി, കോൺഗ്രസ് ജനപ്രതിനിധികളെ ഗുജറാത്തിൽനിന്നു മാറ്റി
01:01 AM Jun 19, 2018 | Deepika.com