ന്യൂഡൽഹി: റബർ, കൊപ്ര കർഷകരുടെ രക്ഷയ്ക്കായി എം.എസ്. സ്വാമിനാഥൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താങ്ങുവില പ്രഖ്യാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിലത്തകർച്ച മൂലം ലക്ഷക്കണക്കിനു ചെറുകിട റബർ കർഷകരും സംരംഭകരും ദുരിതത്തിലാണ്. ഉത്പാദനച്ചെലവിലെ വർധനയും കീടശല്യവും മൂലം നാളികേര കർഷകരും പ്രതിസന്ധി നേരിടുകയാണ്. അതിനാൽ കൊപ്രയ്ക്ക് ഉചിതമായ താങ്ങുവില പ്രഖ്യാപിക്കണമെന്നും നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വികസന പ്രക്രി യയിൽ സംസ്ഥാനങ്ങൾക്കു തുല്യവിഭവ വിതരണം അനുവദിച്ചാൽ മാത്രമേ ഫെഡറൽ സംവിധാനം അർഥപൂർണമാവുകയുള്ളു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ചരക്കു സേവന നികുതി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ വരുമാനനഷ്ടത്തിന് ഇടയാക്കിയിരിക്കുകയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനങ്ങൾക്കുള്ള വിഭവവിതരണത്തിൽ തുല്യത ഉറപ്പുവരുത്തണം. കടുത്ത സാന്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെ ങ്കിലും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് അനവധി നടപടികൾ സംസ്ഥാന സർക്കാർ എടുത്തുകഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലുവർഷം മുന്പ് നിലവിൽ വന്ന നീതി ആയോഗിന്റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുടെ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത കൗണ്സിൽ യോഗത്തിൽ ഈ സമിതിയുടെ നിർദേശങ്ങൾ പരിഗണിക്കണം. പണി പൂർത്തിയായി വരുന്ന കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് താത്പര്യമുള്ള വിമാനക്കന്പനികൾക്ക് ദിവസം രണ്ടു സർവീസുകൾ പ്രത്യേക ഇളവിൽ നടത്തുന്നതിന് അനുമതി നൽകണം.
തിരുവനന്തപുരം- കാസർഗോഡ് അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. പദ്ധതിക്ക് 46,769 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. തീരദേശ ഹൈവേ, മലയോര ഹൈവേ, അങ്കമാലി- ശബരി റെയിൽപാത എന്നിവയുടെ പൂർത്തീകരണത്തിനും കൂടുതൽ കേന്ദ്രസഹായം നൽകണം. പരന്പരാഗത വിളക്കുകൾക്കു പകരം എൽഇഡി ബൾബുകളുടെ പ്രോത്സാഹനത്തിനായി ആവിഷ്കരിച്ച എൽഇഡി കേരള മിഷൻ പദ്ധതിക്ക് കേന്ദ്രസഹായവും പിന്തുണയും ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
റബറിനും കൊപ്രയ്ക്കും താങ്ങുവില പ്രഖ്യാപിക്കണം: മുഖ്യമന്ത്രി
01:44 AM Jun 18, 2018 | Deepika.com