ന്യൂഡൽഹി: വിശുദ്ധ റംസാൻ മാസാചരണം പൂർത്തിയായതോടെ കാഷ്മീരിലെ വെടിനിർത്തൽ പിൻവലിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഭീകരാക്രമണവും വിധ്വംസകപ്രവർത്തനങ്ങളും തടയാൻ എത്രയും വേഗം സാധ്യമായ നടപടികളെല്ലാം സ്വീകരിക്കാൻ സുരക്ഷാസേനകൾക്ക് നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.
ഭീകരതയും സംഘർഷവും ഇല്ലാത്ത സാമൂഹ്യാന്തരീക്ഷമൊരുക്കാൻ നടപടികൾ സ്വീകരിക്കും. സമാധാനകാംക്ഷികളായ എല്ലാവരും ഒറ്റമനസോടെ ഭീകരരെ ഒറ്റപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 17 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന വെടിനിർത്തലാണു നീട്ടേണ്ടെന്നു കേന്ദ്രം തീരുമാനിച്ചത്.
വെടിനിർത്തൽ തീരുമാനം പിൻവലിക്കുന്നതാണ് ഉചിതമെന്ന് ദേശീയസുരക്ഷാ ഏജൻസികളും ബിജെപിയും നിലപാട് എടുത്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രതീരുമാനം.
സമാധാനകാംക്ഷികളുടെ ആഗ്രഹം പരിഗണിച്ചാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
സേനകൾ അത്യധികം സംയമനം പാലിച്ചെങ്കിലും ജനങ്ങൾക്കും സേനാംഗങ്ങൾക്കുമെതിരേ ഭീകരർ ആക്രമണങ്ങൾ തുടർന്നു. ഏപ്രിൽ 17 മുതൽ 30 ദിവസത്തിനുള്ളിൽ 18 തവണ ഭീകരർ ഇന്ത്യയ്ക്കുനേരെ ആക്രമണത്തിനു ശ്രമിച്ചു. ഒരു സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചതും ഈ കാലയളവിലാണെന്നും അദ്ദേഹംപറഞ്ഞു. കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാജ്നാഥ് സിംഗുമായി ചർച്ച നടത്തിയിരുന്നു. വെടിനിർത്തലിന്റെ ഗുണഭോക്താക്കൾ ഭീകരസംഘടനകളാണെന്ന വിലയിരുത്തൽ ബിജെപിയുടെ കാഷ്മീർ ഘടകവും നടത്തിയിരുന്നു.
ഈ വർഷത്തെ അമർനാഥ് തീർഥയാത്ര ഈ മാസം 28നു തുടങ്ങാനിരിക്കേ, വെടിനിർത്തൽ തുടരുന്നത് ഉചിതമാവില്ലെന്ന് സുരക്ഷാ ഉപദേഷ്ടാക്കളും വ്യക്തമാക്കിയിരുന്നു.
കാഷ്മീരിലെ വെടിനിർത്തൽ പിൻവലിച്ചു
01:44 AM Jun 18, 2018 | Deepika.com