ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിർണായകമാവുക ബിജെഡി, ടിആർഎസ്, വൈഎസ്ആർസി കക്ഷികളുടെ നിലപാടാണ്. ബിജെപിയും പ്രതിപക്ഷവും ഈ കക്ഷികളെ വശത്താക്കാൻ ശ്രമമാരംഭിച്ചു.
ടിഡിപി ഉൾപ്പെടെ പ്രതിപക്ഷത്തിനു രാജ്യസഭയിൽ 117 വോട്ടാണുള്ളത്. 245 സഭയിൽ ജയിക്കാൻ വേണ്ടത് 122 വോട്ടാണ്. ബിജെപിക്കും സഖ്യകക്ഷികൾക്കുമായി 106 അംഗങ്ങളുണ്ട്. അണ്ണാ ഡിഎംകെയുടെ 14 അംഗങ്ങൾ ഇതിൽ ഉൾപ്പെടും. പ്രതിപക്ഷസ്ഥാനാർഥിയായി കോൺഗ്രസ് പിന്തുണയോടെ കോൺഗ്രസിതര കക്ഷി നേതാവിനെ കണ്ടെത്താനാണു ടിഎംസി നേതാവ് ഡെറിക് ഒബ്രിയാൻ ശ്രമിക്കുന്നത്. ടിഎംസി എംപി സുഖേന്ദു ശേഖർ റോയി, ബിജെഡിയിലെ പ്രസന്ന ആചാര്യ എന്നിവരുടെ പേരുകളാണു പ്രതിപക്ഷത്തുനിന്ന് ഉയരുന്നത്.
എന്നാൽ, ഒന്പത് അംഗങ്ങളുള്ള ബിജെഡി കോൺഗ്രസിനോടും ബിജെപിയോടും തുല്യ അകലം പാലിച്ചുവരികയാണ്. ഏതു മുന്നണിയെ പിന്തുണയ്ക്കണമെന്നു ബിജെഡി ഇതുവരെ തീരുമാനിച്ചിട്ടില്ല. ടിആർഎസിന് ആറംഗങ്ങളും വൈഎസ്ആർസിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. ഈ കക്ഷികളും ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാംനാത് കോവിന്ദിനായിരുന്നു ബിജെഡി, ടിആർഎസ്, വൈഎസ്ആർസി കക്ഷികളുടെ പിന്തുണ. എന്നാൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെഡി പ്രതിപക്ഷസ്ഥാനാർഥിയെ പിന്തുണച്ചു.
ബിജെഡി, ടിആർഎസ്, വൈഎസ്ആർസി കക്ഷികളെ നോട്ടമിട്ട് ബിജെപിയും പ്രതിപക്ഷവും
01:06 AM Jun 18, 2018 | Deepika.com