ബംഗളൂരു: കന്നഡ സാഹിത്യകാരൻ എം.എം. കൽബുർഗിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന എസ്ഐടി സംഘത്തിന് അന്വേഷണച്ചുമതല നല്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവ് പുറത്തിറക്കുമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ നല്കുന്ന സൂചന.
2015 ഓഗസ്റ്റ് 30നാണ് കൽബുർഗി കൊല്ലപ്പെട്ടത്. മുട്ടുകേട്ട് വാതിൽ തുറന്ന അദ്ദേഹത്തെ അക്രമി വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ തോക്കുകൊണ്ടാണ് കൽബുർഗിക്ക് നേരേയും വെടിയുതിർത്തതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അതേസമയം, കൃത്യം നടന്ന് മൂന്നു വർഷത്തോളം പിന്നിട്ട സാഹചര്യത്തിൽ കൊലയാളികളെ പിടികൂടാനാകുമോ എന്നതു സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
പേരില്ലാത്ത സംഘം
ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി, മഹാരാഷ്ട്രയിലെ ഇടതു ചിന്തകൻ ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകത്തിനുപിന്നിൽ ഒരേ സംഘമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹിന്ദു വലതുപക്ഷ തീവ്രവാദ സംഘടനയുടെ ഭാഗമാണ് ഇവർ.
മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 60 അംഗ സംഘടനയ്ക്ക് നിശ്ചിത പേരില്ല. ഈ സംഘടനയ്ക്ക് ഉത്തർപ്രദേശുമായി ബന്ധങ്ങളില്ല. ഹിന്ദു ജാഗ്രതി സമിതി, സനാതൻ സൻസ്ത എന്നീ തീവ്രവാദ സംഘടനകളിൽനിന്നാണ് കൊലയാളി സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. കൽബുർഗി, ഗൗരി ലങ്കേഷ്, പൻസാരെ എന്നിവരുടെ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന ആരോപണം ഈ സംഘടനകൾ നിഷേധിച്ചിരുന്നു.
ഒരുവർഷം നീണ്ട ഗൂഢാലോചന
കൊലപാതകങ്ങൾക്കു മുമ്പ് അക്രമിസംഘം കൃത്യമായ പദ്ധതികൾ ഒരുക്കിയതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. സ്ഥലപരിശോധന, ഇരയുടെ ദൗർബല്യം മനസിലാക്കൽ, കൊലപാതകരീതി തുടങ്ങിയ കാര്യങ്ങൾക്കായി ആറുമാസം മുതൽ ഒരുവർഷംവരെയെടുക്കാറുണ്ട്.
മൈസൂരുവിൽ കെ.എസ്. ഭഗവാനെ വധിക്കുന്നതിന്റെ അവസാനഘട്ടംവരെയെത്തിയപ്പോഴാണ് സംഘാംഗങ്ങൾ പിടിയിലായതെന്നും അന്വേഷണസംഘം അറിയിച്ചു. കൊലയാളിസംഘം അവരുടെ ഇരകളുടെ പേരുകൾ എഴുതിയ ഒരു ഡയറിയും കണ്ടെടുത്തിരുന്നു. ജ്ഞാനപീഠ അവാർഡ് ജേതാവ് ഗിരീഷ് കർണാഡും ഈ പട്ടികയിലുണ്ടായിരുന്നു.
കൽബുർഗികേസും പ്രത്യേക അന്വേഷണസംഘത്തിന്
01:06 AM Jun 18, 2018 | Deepika.com