ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ തകർക്കാൻ പുതിയ വിദ്യയുമായി ഭീകരർ. എകെ 47 തോക്കിൽ ലെഡിനു പകരം സ്റ്റീൽ വെടിയുണ്ടകൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തുന്നതെന്ന് സൈന്യം കണ്ടെത്തി. ലത്പോറയിലെ സിആർപിഎഫ് കാന്പിനു നേരേ പുതുവത്സരത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ ഇത്തരം വെടിയുണ്ടകളാണ് ജെയ്ഷെ മുഹമ്മദ് ഭീകരർ ഉപയോഗിച്ചത്. സൈനികർ ഉപയോഗിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഷീൽഡുകൾ ഭീകരർ നടത്തിയ വെടിവയ്പ്പിൽ തകർന്നിരുന്നു. ആക്രമണത്തിൽ അഞ്ചു സിആർപിഎഫ് സൈനികരാണു വീരമൃത്യു വരിച്ചത്.
സൈന്യം പിടിച്ചെടുത്ത ആയുധശേഖരത്തിൽനിന്നാണ് സ്റ്റീൽ വെടിയുണ്ടകൾ ലഭിച്ചത്. ഇവ നിർമിക്കാൻ ചൈനീസ് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. സൈന്യത്തിന്റെ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ തകർക്കാൻ ലക്ഷ്യമിട്ടാണ് ഭീകരർ സ്റ്റീൽ വെടിയുണ്ടകൾ ഉപയോഗിക്കുന്നത്. ഭീകരരുടെ പുതിയ നീക്കത്തെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഭീകരവിരുദ്ധ സേനാ തലവൻ അറിയിച്ചു.
ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ തകർക്കാൻ ഭീകരരുടെ നീക്കം
01:06 AM Jun 18, 2018 | Deepika.com