ചെന്നൈ: രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഏഴു പേരെ വിട്ടയയ്ക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതിനു പിന്നാലെ, മകൻ പേരറിവാളനെ ദയാവധത്തിനു വിധേയനാക്കണമെന്ന ആവശ്യവുമായി അർപുതമ്മാൾ രംഗത്തെത്തി. മുരുകൻ, പേരറിവാളൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരാണ് ഇരുപതു വർഷമായി ജയിൽശിക്ഷ അനുഭവിക്കുന്നത്.
ഞങ്ങൾ വല്ലാത്ത മാനസികാവസ്ഥയിലാണ്. ഞങ്ങളെ കൊലപ്പെടുത്തണമെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയാണ്. മകനെ ദയാവധത്തിനു വിധേയനാക്കുക- അർപുതമ്മാൾ വെല്ലൂരിൽ ആവശ്യപ്പെട്ടു.
രാജീവ്ഗാന്ധി വധക്കേസിൽ പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും അതു പിന്നീട് ഒഴിവാക്കപ്പെട്ടുവെന്ന മുൻ സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെക്കുറിച്ചു അർപുതമ്മാൾ പറഞ്ഞു. കേസിൽ ചോദ്യം ചെയ്യാനായി 19 കാരനായിരുന്ന പേരറിവാളനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ഇപ്പോൾ അവന് 47 വയസായി. അവന്റെ യുവത്വം നഷ്ടപ്പെട്ടു- അർപുതമ്മാൾ പറഞ്ഞു.
മകനു ദയാവധം നല്കണമെന്ന് അർപുതമ്മാൾ
01:23 AM Jun 17, 2018 | Deepika.com