ന്യൂഡൽഹി: പൊടിക്കാറ്റിനു താത്കാലികശമനം ഉണ്ടായെങ്കിലും ഡൽഹിയുടെ അന്തരീക്ഷം അപകടകരമായ നിലയിൽ തുടരുന്നു. അയൽസംസ്ഥാനത്തുനിന്നു വീശിയടിച്ചിരുന്ന പൊടിക്കാറ്റു മൂലമാണ് ഡൽഹിയുടെ അന്തരീക്ഷം ശ്വസിക്കാൻ പറ്റാത്തതായത്. പൊടിക്കാറ്റിന് ഇന്നലെ യോടെ ശമനമുണ്ടായെങ്കിലും അന്തരീക്ഷനിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ 17 വരെ ഡൽഹിയിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതൽ നേരം പുറത്തിറങ്ങി നടക്കരുതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച്, ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 10ന്റെ നില ഡൽഹി എൻസിആർ മേഖലയിൽ 626 ആണ്. ഡൽഹിയിൽ മാത്രം ഇത് 650 എന്ന നിലയിലുമാണ്. എയർ ക്വാളിറ്റി ഇൻഡക്സും (എ ക്യു ഐ) നഗരത്തിലെ പല ഭാഗത്തും മോശം അവസ്ഥയിലാണ്. ആനന്ദ്വിഹാറിൽ 929 ആണ് എക്യുഐ രേഖപ്പെടുത്തിയത്.
എ ക്യുഐ 0-50നും ഇടയിലാണെങ്കിൽ കുഴപ്പമില്ല. 51-100 തൃപ്തികരമാണ്. 101-200 അത്ര തീക്ഷ്ണമല്ലാത്ത അവസ്ഥയും 201-300 വായുവിന്റെ ഗുണനിലവാരം കുറഞ്ഞ അവസ്ഥയിലും 301-400 വളരെ താഴ്ന്ന അവസ്ഥയിലും 401-500 അതീവ ഗുരുതരമായ അവസ്ഥയിലുമാണ്.
ഡൽഹിയിൽ പലയിടത്തും 500നു മുകളിലാണ് ഇപ്പോൾ എക്യുഐ.
ഡൽഹിയിലെ അന്തരീക്ഷം അപകടാവസ്ഥയിൽ
01:23 AM Jun 17, 2018 | Deepika.com