ന്യൂഡൽഹി: കാഷ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് ഇന്ത്യ തള്ളി. റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. റിപ്പോർട്ട് ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡ തയുടെ യും ലംഘനമാണെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
ഇത്തരമൊരു കെട്ടിച്ചമച്ച റിപ്പോർട്ടിനു പിന്നിലെ ഉദ്ദേശം വ്യക്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരിലെ എല്ലാ ഭാഗങ്ങളും പൂർണമായും ഇന്ത്യയുടെ തന്നെയാണ്. ഇന്ത്യൻ സംസ്ഥാനത്ത് പാക്കിസ്ഥാൻ അനധികൃതമായി കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കാഷ്മീരിലെ മനുഷ്യാവകാശ ലംഘന വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വേണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും മുൻപ് നടന്നിട്ടുള്ളതുമായ മനുഷ്യാവകാശ ലംഘനങ്ങളിൽ അടിയന്തര ഇടപെടൽ വേണം. നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുമുള്ള ഭാഗങ്ങളിലെ ജനങ്ങൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ വരെ നിഷേധിക്കപ്പെടുന്നു.
ഭീകരവാദ വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നത് പാക്കിസ്ഥാനും അവസാനിപ്പിക്കണം. ഭീകരർക്ക് പാക്കിസ്ഥാൻ സൈന്യം സഹായം ചെയ്തു കൊടുക്കുന്നുണ്ടെന്നു വ്യക്തമാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ, റിപ്പോർട്ടിനെ പാക്കിസ്ഥാൻ സ്വാഗതം ചെയ്തിട്ടുണ്ട്.
കാഷ്മീരിലെ മനുഷ്യാവകാശ പ്രശ്നം; യുഎൻ റിപ്പോർട്ട് ഇന്ത്യ തള്ളി
01:21 AM Jun 15, 2018 | Deepika.com