ന്യൂഡൽഹി: പാലക്കാട്ടെ നിർദിഷ്ട റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രാലയം. ഇപ്പോഴത്തെ ആവശ്യത്തിനും സമീപ ഭാവിയിലെ ആവശ്യത്തിനും വേണ്ട കോച്ചുകൾ നിർമിക്കാനുള്ള ശേഷി ഇപ്പോൾത്തന്നെ റെയിൽവേക്കുണ്ടെന്നാണു വിശദീകരണം. പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലും സഹമന്ത്രി രാജൻ ഗോഹനും രേഖാമൂലം എം.ബി .രാജേഷ് എംപിയെ അറിയിച്ചു.
പത്തു വർഷം മുൻപ് റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചതാണ് പാലക്കാട് കോച്ച് ഫാക്ടറി. ഇതാണ് ഇപ്പോൾ റദ്ദാക്കുന്നതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 2012-2013 ബജറ്റിൽ സംയുക്ത സംരംഭമായോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. പദ്ധതിക്കായി പാലക്കാട് കഞ്ചിക്കോട്ട് 439 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചതോടെ ഇതും അനിശ്ചിതത്വത്തി
ലായി.
മുമ്പു പദ്ധതിയുമായി സഹകരിക്കാൻ ബിഇഎംഎൽ താത്പര്യം അറിയിച്ചിരുന്നെങ്കിലും റെയിൽവേ ഇക്കാര്യത്തിലും നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിനിടെ, ഹരിയാന സർക്കാർ വാഗ്ദാനം ചെയ്ത 161 ഏക്കർ ഭൂമിയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കാൻ റെയിൽവേ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
കോച്ച് ഫാക്ടറി കിട്ടില്ല
01:10 AM Jun 14, 2018 | Deepika.com