ന്യൂഡൽഹി: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏകീകൃത നിർദേശങ്ങൾ നൽകുന്നതിനുമായി ദേശീയ ഡാം സുരക്ഷാ അഥോറിറ്റി രൂപീകരിക്കുന്നതിനുള്ള ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ അഥോറിറ്റിക്കൊപ്പം സംസ്ഥാന തലങ്ങളിലെ ഡാം സുരക്ഷാ അഥോറിറ്റിക്കും അധികാരം ഉറപ്പാക്കുന്ന ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം.
ബലക്ഷയമുള്ള ഏത് അണക്കെട്ടിന്റെ സുരക്ഷയ്ക്കു നടപടിയെടുക്കുന്നതിനും പിഴവുകളുണ്ടായാൽ പരിശോധന നടത്തി നിർദേശങ്ങൾ നൽകുന്നതിനും നിരീക്ഷണം, പരിപാലനം തുടങ്ങിയവയ്ക്കും ഡാം സുരക്ഷാ അഥോറിറ്റിക്ക് ബില്ലിൽ അധികാരം നൽകുന്നുണ്ട്. സംസ്ഥാന അഥോറിറ്റികൾക്ക് ആവശ്യമായ സാങ്കേതികവും ഭരണനിർവഹണവുമായ സഹായങ്ങൾ ദേശീയ അഥോറിറ്റി നൽകും. ബലക്ഷയമുള്ളതായി കണക്കാക്കപ്പെ ടുന്ന അണക്കെട്ടുകളുടെ പ്രശ്നങ്ങളും വീഴ്ചകളും ദേശീയ അഥോറിറ്റി രേഖപ്പെടുത്തും. ആവശ്യമായ പരിഹാരനിർദേശങ്ങളും നൽകും.
കൂടാതെ, അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഏകീകൃതമായ മാർഗനിർദേശങ്ങളും പുറപ്പെടുവിക്കും. അന്തർ സംസ്ഥാന നദികളുടെയും അണക്കെട്ടുകളുടെയും വിഷയങ്ങളാണെങ്കിലും ഇടപെടാൻ ദേശീയ അഥോറിറ്റിക്ക് അധികാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. മുല്ലപ്പെരിയാർ, കാവേരി അടക്കമുള്ള തർക്കവിഷയങ്ങളിൽ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയിലൂടെ അതിവേഗം ഇടപെടാനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഇവ മിക്കവയും സുപ്രീം കോടതിയിലെ കേസ് നടപടികളിൽ ഉൾപ്പെട്ടവയായതിനാൽ ബിൽ പാസാക്കിയാലും പ്രാബല്യത്തിലാക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുമെന്നാണു കണക്കാക്കുന്നത്.
ഡാം സുരക്ഷാ അഥോറിറ്റി ബില്ലിന് അംഗീകാരം
01:10 AM Jun 14, 2018 | Deepika.com