താനെ: മഹാത്മാഗാന്ധി വധത്തിൽ ആർഎസ്എസിനു ബന്ധമുണ്ടെന്ന പരാമർശത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതിയിൽ ഫയൽ ചെയ്ത അപകീർത്തിക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിചാരണ നേരിടണം. ഭിവണ്ടി സിവിൽ കോടതിയിൽ ഇന്നലെ നേരിട്ടു ഹാജരായ രാഹുൽ, തെറ്റു ചെയ്തിട്ടില്ലെന്ന് ബോധിപ്പിച്ചെങ്കിലും അപകീർത്തി നിയമപ്രകാരം കുറ്റം ചുമത്താൻ കോടതി നിർദേശിച്ചു. 2014 മാർച്ച് ആറിനു ഭിവണ്ടിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ ഗാന്ധിവധത്തിനു പിന്നിൽ ആർഎസ്എസാണെന്നു രാഹുൽ പറഞ്ഞെന്നാരോപിച്ച് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുണ്ഡെയാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്.
രാഹുൽ ഗാന്ധിക്കെതിരേയുള്ള പരാതി വായിച്ചുകേട്ടശേഷം, കുറ്റം സമ്മതിക്കുന്നുണ്ടോയെന്ന് ജഡ്ജി എ.ഐ. ഷേക്ക് ചോദിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നു രാഹുൽ കോടതിയെ ബോധിച്ചു. ഇതിനുശേഷം ഐപിസി 499 (അപകീർത്തി), 500 (അപകീർത്തിക്കുള്ള ശിക്ഷ) വകുപ്പുകൾ കോൺഗ്രസ് അധ്യക്ഷനെതിരേ ചുമത്താൻ കോടതി നിർദേശിച്ചു.
ഐപിസി 500 വകുപ്പുപ്രകാരം അപകീർത്തിക്കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം സാധാരണ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാം. കേസ് ഓഗസ്റ്റ് പത്തിനു വീണ്ടും പരിഗണിക്കും.
"ആർഎസ്എസും ബിജെപിയും തനിക്കെതിരേ ഇനിയും കേസുകൾ ചുമത്തട്ടെ. പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ് ഞങ്ങളുടേത്; ഞങ്ങൾ വിജയിക്കുകതന്നെ ചെയ്യും'- രാഹുൽ കോടതിക്കു പുറത്ത് പറഞ്ഞു.
ഇന്നലെ രാവിലെ മുംബൈയിൽ എത്തിയ രാഹുൽ രാവിലെ 11.05ന് കോടതിയിൽ ഹാജരായി. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അശോക് ചൗഹാനും മറ്റു നേതാക്കളോടുമൊപ്പമാണ് അദ്ദേഹം കോടതിയിൽ എത്തിയത്. രാഹുൽ ഗാന്ധിക്കുവേണ്ടി നാരായൺ അയ്യരും പരാതിക്കാരനുവേണ്ടി ദർഗാൽകറും ഹാജരായി.
രാഹുൽ ഗാന്ധി വിചാരണ നേരിടണം
12:45 AM Jun 13, 2018 | Deepika.com