ന്യൂഡൽഹി: തപാൽ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക്മാരുടെ (ജിഡിഎസ്) വേതന ഘടനയും അലവൻസുകളും പരിഷ്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കുറഞ്ഞവേതനം 10000 രൂപയായി ഉയർത്തി. ശന്പളവർധനയ്ക്ക് 2016 ജനുവരി ഒന്നുമുതൽ പ്രാബല്യമുണ്ട്. കുടിശിക ഒറ്റത്തവണയായി നല്‍കും. 2018-19 ൽ വേതന ഘടനയിലെ പരിഷ്കാരത്തിന് ഏകദേശം 1257.75 കോടി രൂപയുടെ മൊത്തം ചെലവ് ഉണ്ടാകും (396.80 കോടി രൂപയുടെ ആവർത്തനച്ചെലവും 860.95 കോടി രൂപയുടെ ഒറ്റത്തവണ ചെലവും ഉൾപ്പെടെ). 3.07 ലക്ഷം ഗ്രാമീണ ഡാക് സേവകർക്ക് വേതന വർധനയുടെ പ്രയോജനം ലഭിക്കും.
സമയബന്ധിത കണ്ടിന്യൂറ്റി അലവൻസും(ടിആർസിഎ) സ്ലാബുകളും പരിഷ്കരിച്ചു. മൊത്തം ജിഡിഎസ്മാരെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ എന്നിങ്ങനെ രണ്ടുവിഭാഗത്തിന്റെ കീഴിലാക്കി. നിലവിലുള്ള 11 ടിആർസിഎ സ്ലാബുകൾ മൂന്നെണ്ണമാക്കും. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാർക്കും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാർക്കും രണ്ടു ടിആർസിഎ സ്ലാബുകൾ (നാലു മണിക്കൂർ ജോലിക്കും അഞ്ചു മണിക്കൂർ ജോലിക്കും) വീതം ലഭിക്കും. പുതുതായി ഏർപ്പെടുത്തിയ ടിആർസിഎ താഴെപ്പറയും പ്രകാരമാണ്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ:12,000 രൂപ, 14,500 രൂപ. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക്ക് സേവകർ: 10,000 രൂപ, 12,000 രൂപ. ക്ഷാമബത്ത തുടർന്നും പ്രത്യേകമായി നൽകും. കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത പുതുക്കുന്നതിനൊപ്പം ഇതുപുതുക്കും. എക്സ്ഗ്രേഷ്യാ ബോണസ് കണക്കാക്കുന്നത് ടിആർസിഎ + ഡിഎ പരമാവധി 7,000 രൂപ എന്ന തരത്തിലായിരിക്കും. ഓരോ വർഷവും ജനുവരി ഒന്നിനോ ജൂലൈ ഒന്നിനോ (ജീവനക്കാരൻ തെരഞ്ഞെടുക്കുന്ന തീയതി അനുസരിച്ച്) മൂന്നു ശതമാനം വാർഷിക വർധന നൽകും.
റിസ്ക് ആൻഡ് ഹാർഡ്ഷിപ്പ് അലവൻസ് എന്ന പേരിൽ പുതിയൊരു ബത്തയും അവതരിപ്പിച്ചിട്ടുണ്ട്. ഓഫീസ് മെയിന്റനൻസ് അലവൻസ്, കംബൈൻഡ് ഡ്യൂട്ടി അലവൻസ്, കാഷ് കണ്‍വയൻസ് ചാർജസ്, സൈക്കിൾ മെയിന്റനൻസ് അലവൻസ്, ബോട്ട് അലവൻസ്, ഫിക്സഡ് സ്റ്റേഷനറി ചാർജ് മുതലായവയും പുതുക്കിയിട്ടുണ്ട്.
ജിഡിഎസ് ജീവനക്കാർക്കു കുറഞ്ഞശന്പളം 10,000 രൂപ
01:34 AM Jun 07, 2018 | Deepika.com