ന്യൂഡൽഹി: കരിന്പ് കർഷകരുടെ കുടിശിക നൽകുന്നതടക്കം പഞ്ചസാര മേഖലയുടെ പുനരുജ്ജീവനത്തിനു കേന്ദ്രസർക്കാർ 8500 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. 30 ലക്ഷം ടണ്‍ പഞ്ചസാര കരുതൽ ശേഖരത്തിലേക്കു സംഭരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കൂടിയ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു 1175 കോടി രൂപ നീക്കിവച്ചു. കരിന്പിൽ നിന്ന് എത്തനോൾ ഉൽപാദിപ്പിക്കാൻ കൂടുതൽ പ്ലാന്റുകൾ തുടങ്ങാൻ 4500 കോടി രൂപ നീക്കി വച്ചു.
ഉത്തർപ്രദേശിലെ കൈരാന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടിയതോടെയാണു കരിന്പ് കർഷകരുടെ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്നത്. മില്ലുകൾ കിലോഗ്രാമിനു 29 രൂപ നിരക്കിൽ താഴ്ത്തി പഞ്ചസാര വിൽക്കുന്നതും കേന്ദ്ര സർക്കാർ വിലക്കി. പഞ്ചസാര മില്ലുകൾ കരിന്പ് കർഷകർക്ക് 22000 കോടി രൂപ കൊടുത്തു തീർക്കാനുണ്ടെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇത് അടക്കം കരിന്പ് കർഷകരുടെ വായ്പകൾക്ക് പലിശയിളവ് നൽകുന്നതിനായി 1332 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
കൈരാനയിൽ തോറ്റപ്പോൾ കരിന്പുകർഷകർക്ക് 8500 കോടിയുടെ പാക്കേജ്
01:34 AM Jun 07, 2018 | Deepika.com