ന്യൂഡൽഹി: രൂക്ഷവിമർശനങ്ങൾക്കും അവകാശവാദങ്ങൾക്കുമിടെ രാജ്യസഭാ സ്ഥാനാർഥി നിർണയത്തിനുള്ള ചർച്ചകൾ കോണ്‍ഗ്രസിൽ മുറുകി. കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിൽ ഒന്ന് യുഡിഎഫിനുള്ളതാണ്. രാജ്യസഭ ഉപാധ്യക്ഷൻ കൂടിയായ പ്രഫ. പി.ജെ. കുര്യനു വീണ്ടും സീറ്റു നൽകുന്നതിനെ പരസ്യമായി എതിർത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവനിര രംഗത്തെത്തിയിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സ്ഥാനാർഥിയെ തീരുമാനിക്കുന്നതു സംബന്ധിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. മുതിർന്ന നേതാവ് ആനന്ദ് ശർമയും ഈ വിഷയത്തിൽ രാഹുലുമായി കൂടിക്കാഴ്ച നടത്തി. പി.ജെ കുര്യൻ തുടരുന്നതിൽ ഗുലാം നബിക്ക് എതിർപ്പില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്നലെ വയലാർ രവി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗം പി.ജെ. കുര്യനെ അനുകൂലിക്കുന്നുണ്ട്.
അതിനിടെയാണ് രാജ്യസഭാംഗത്വം തങ്ങൾക്ക് വേണമെന്ന അവകാശവാദവുമായി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയത്. മുസ്ലിംലീഗും ഇതിനെ പിന്തുണച്ചു. ജോസ് കെ. മാണി എംപി ഇന്നു രാഹുൽ ഗാന്ധിയെ കാണുന്നുണ്ട്. കൂടിക്കാഴ്ചയിൽ കേരളത്തിലെ മുന്നണി വിഷയങ്ങളും രാജ്യസഭാ സ്ഥാനാർഥിത്വവും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലേക്കു മടങ്ങി വരുന്നതിന് ഉപാധിയായി രാജ്യസഭ സീറ്റു വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടെന്നറിയുന്നു.
കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. രാജ്യസഭാ സീറ്റ് വിഷയവും ചർച്ച ചെയ്യും. സീറ്റിൽ കേരള കോണ്‍ഗ്രസിന് അവകാശ വാദം ഉന്നയിക്കാവുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി കേരളത്തിലും പറഞ്ഞിരുന്നു.
ഡൽഹിയിലെത്തിയത് കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ചർച്ച ചെയ്യാനാണെന്നാണ് കെപിസിസി അധ്യക്ഷൻ എം.എം ഹസൻ പറഞ്ഞത്. രാജ്യസഭാംഗത്വം സംബന്ധിച്ചു യുവനേതാക്കളുടെ വിമർശനങ്ങളും അഭിപ്രായ പ്രകടനങ്ങളും ഡൽഹിയിൽ ചർച്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം മാത്രം കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പി.ജെ കുര്യനെതിരായ യുവനിരയുടെ പരസ്യ വിമർശനത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, എ.കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇത്തരം വിഷയങ്ങൾ പാർട്ടി ചട്ടക്കൂടിന് ഉള്ളിൽ നിന്നു വേണം ഉന്നയിക്കാനെന്ന് ഉമ്മൻ ചാണ്ടി പറയുകയും ചെയ്തു. ഹൈക്കമാൻഡിന്റേതായിരിക്കും അന്തിമ തീരുമാനം. ഇക്കാര്യത്തിൽ ഗ്രൂപ്പു സമവാക്യങ്ങൾ പൂർണമായി പാലിക്കണമെന്നില്ല. യുവനേതാവ് വരട്ടെ എന്ന് രാഹുൽ ഗാന്ധി നിർദേശിച്ചാൽ പി.സി വിഷ്ണു നാഥിന്റെ പേര് ശക്തമായി മുന്നോട്ട് വയ്ക്കാനാണ് ഒരു പ്രബല ഗ്രൂപ്പിന്റെ നീക്കം.
ഡൽഹിയുടെ ചുമതല വഹിക്കുന്ന പി.സി ചാക്കോയ്ക്കും സാധ്യതയുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പടെ മുതിർന്ന നേതാക്കളുമായുള്ള വ്യക്തി ബന്ധവും പി.സി ചാക്കോയ്ക്ക് ബലമാണ്. ന്യൂനപക്ഷ വിഭാഗം, വനിതാ പ്രാതിനിധ്യം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യസഭാംഗത്വത്തിൽ ഷാനി മോൾ ഉസ്മാനും അവകാശം ഉന്നയിച്ചിട്ടുണ്ട്.
സെബി മാത്യു
രാജ്യസഭാ സ്ഥാനാർഥി: ഡൽഹിയിൽ അവകാശത്തർക്കം
01:34 AM Jun 07, 2018 | Deepika.com