ന്യൂഡൽഹി: പി.ജെ. കുര്യനെതിരായി കോണ്‍ഗ്രസിലെ യുവനിര പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതിനെതിരേ ഉമ്മൻ ചാണ്ടി. പാർട്ടി ചട്ടക്കൂടിന് ഉള്ളിൽ നിന്നു വേണം ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്താൻ. പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങളും വ്യത്യസ്ത നിലപാടുകളും എല്ലാക്കാലത്തും ഉണ്ട്. അതിൻമേൽ പരസ്യമായി വിഴുപ്പലക്കൽ നടത്തുന്നത് ശരിയായ രീതിയല്ല. ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്തതിനാലാണ് തനിക്കെതിരേ വിമർശനം ഉന്നയിക്കുന്നതെന്ന പി.ജെ. കുര്യന്റെ നിലപാടിനോടും അദ്ദേഹം പ്രതികരിച്ചില്ല. മറ്റുള്ളവരെ താൻ ഇക്കാര്യത്തിൽ പരസ്യ പ്രസ്താവന നടത്താൻ ഉപദേശിക്കുന്നില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.
ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ഉമ്മൻചാണ്ടി ഇന്നു ചുമതല ഏൽക്കും. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തും. കേരളത്തിലെ സംഘടന വിഷയങ്ങൾ ഉൾ പ്പെടെയുള്ള വിവരങ്ങൾ പാർട്ടി അധ്യക്ഷനെ ധരിപ്പിക്കും. അടുത്ത ആഴ്ച വിജയവാഡയിലേക്കു പോകുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ രഘുവീര റെഡ്ഡി ഇന്നലെ കേരള ഹൗസിലെത്തി കൂടിക്കാഴ്ച നടത്തി ആശംസകൾ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ശക്തി വർധിപ്പിക്കുന്നതായി ഉമ്മൻ ചാണ്ടിയെ ആന്ധ്രയിലേക്കു ക്ഷണിക്കുന്നതായും രഘുവീര റെഡ്ഡി പറഞ്ഞു.
വിമർശനങ്ങൾ കൈവിട്ടു പോയെന്ന് ഉമ്മൻ ചാണ്ടി
12:51 AM Jun 07, 2018 | Deepika.com