ന്യൂഡൽഹി: റഷ്യയിൽനിന്ന് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം (എസ് 400 ട്രയംഫ്) വാങ്ങാനുള്ള ഇന്ത്യൻ ശ്രമത്തിനു തടസം. അമേരിക്കയാണ് എതിരു നിൽക്കുന്നത്. റഷ്യയിൽനിന്ന് ഇവ വാങ്ങിയാൽ അത്യാധുനിക സൈനികസാങ്കേതികവിദ്യ കൈമാറ്റവും വാർത്താവിനിമയ സഹകരണവും ഉണ്ടാകില്ലെന്നാണു യുഎസ് മുന്നറിയിപ്പ്.
റഷ്യ ഉപരോധപരിധിയിലായതിനാൽ അതിൽനിന്ന് ഒഴിവു നല്കുന്നതും എളുപ്പമാകില്ലെന്നാണു യുഎസ് ഇപ്പോൾ പറയുന്നത്.39,000 കോടി രൂപ മുടക്കി അഞ്ച് എസ്-400 സിസ്റ്റം വാങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ധാരണയിലെത്തിയത്. അടുത്ത മാസങ്ങളിൽ ഇതിന്റെ പരസ്യപ്രഖ്യാപനം നടക്കാനിരിക്കുകയാണ്.എന്നാൽ അമേരിക്കൻ എതിർപ്പ് ഇക്കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയെ അവഗണിച്ച് ഇന്ത്യ മുന്നോട്ടുപോകുമോ എന്നതാണു ചോദ്യം.
മറ്റൊരു വാദമുണ്ട്. എസ് 400 ചൈനയ്ക്കെതിരായ പ്രതിരോധം ലക്ഷ്യമിട്ടാണ്. അതിൽ അമേരിക്ക എതിർപ്പ് എടുക്കേണ്ട കാര്യമില്ലെന്ന് അവരെ ബോധ്യപ്പെടുത്താം എന്നു പറയുന്നവരുമുണ്ട്.
എസ് 400 പ്രവർത്തനക്ഷമമാകുന്പോൾ ഇന്ത്യയുടെ മറ്റുസൈനിക റഡാറുകളോടും നിരീക്ഷണ സംവിധാനങ്ങളോടും ബന്ധപ്പെടേണ്ടിവരും. പാശ്ചാത്യർ തന്ന സംവിധാനങ്ങളുടെ സാങ്കേതികവിദ്യ റഷ്യൻ നിർമിത സംവിധാനത്തോടു പൊരുത്തപ്പെടുത്താൻ അവർ സമ്മതിച്ചില്ലെങ്കിലും പ്രശ്നമുണ്ട്.
ഒക്ടോബറിലെ വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ റഡാർ ഇടപാട് പ്രഖ്യാപിക്കാൻ തക്കവിധം വാഷിംഗ്ടണിൽ നയതന്ത്രനീക്കം നടത്താൻ ഇന്ത്യക്കു കഴിയുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനു തടസം
12:49 AM Jun 06, 2018 | Deepika.com