ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാനുമായി ബന്ധപ്പെട്ടുള്ള പാക്കിസ്ഥാന്റെ ഉത്തരവിൽ ഇന്ത്യ ശക്തിയായി പ്രതിഷേധിച്ചു. പ്രാദേശിക ഭരണത്തിനുള്ള അവകാശങ്ങൾ കവർന്നുകൊണ്ടുള്ള പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുടെ ഉത്തരവ് കഴിഞ്ഞ 21 നാണു പുറത്തുവന്നത്. ഇന്ത്യയുടെ അവിഭാജ്യഘടകമായ മേഖലയിലെ അധികാരം കവർന്നെടുക്കാനുള്ള ശ്രമത്തിനെതിരേ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സയീദ് ഹൈദർ ഷായെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയായിരുന്നു.
പാക് ഉത്തരവിനെ അവിട ത്തെ മനുഷ്യാവകാശസംഘടനകളും വിമർശിച്ചിരുന്നു. 1947ലെ ഏറ്റെടുക്കലോടെ ഗിൽജിത് ബാൾട്ടിസ്ഥാൻ ഉൾപ്പെടെ മുഴുവൻ മേഖലയും ജമ്മു കാഷ്മീരിന്റെ ഭാഗമായി മാറിയതായി ഇന്ത്യ ചൂണ്ടിക്കാട്ടി. ബലംപ്രയോഗിച്ചോ, അനധികൃതമായുള്ള കടന്നുകയറ്റത്തിനോ നിയമപരമായ നിലനിൽപ്പില്ലെന്നും ഇന്ത്യ അറിയിച്ചു. അനധികൃതമായി കൈയേറിയ ഭാഗത്തുനിന്നും പാക്കിസ്ഥാൻ അടിയന്തരമായി പിൻമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറയിച്ചു.
ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖയിലെ ബിംബീറിൽ പാക് വെടിവയ്പിൽ ഏഴുമാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിലും ഇന്ത്യ സമാനമായ നടപടി സ്വീകരിച്ചിരുന്നു.
ഗിൽജിത് ബാൾട്ടിസ്ഥാൻ ഉത്തരവ്: പാക് ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധമറിയിച്ചു
12:58 AM May 28, 2018 | Deepika.com