ന്യൂഡൽഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ 24 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വേണ്ടിവരും. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതു സംബന്ധിച്ച് മേയ് 16ന് ലോ കമ്മീഷനുമായി നടന്ന ചർച്ചയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ 12 ലക്ഷം വോട്ടിംഗ് മെഷീനുകളും അത്രതന്നെ എണ്ണം വിവിപാറ്റ് മെഷീനുകളും വേണമെന്നും ഇതിനായി 4,500 കോടി രൂപ ചെലവാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താൽ ഒരു ബൂത്തിൽത്തന്നെ രണ്ടു വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനും സജ്ജീകരിക്കേണ്ടിവരും. രാജ്യത്ത് മൊത്തം 10 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഒരു ബൂത്തിൽ പത്തുലക്ഷം വോട്ടിംഗ് മെഷീനുകളും അത്രന്നെ വിവിപാറ്റ് മെഷീനും വേണം. ലോക്സഭയ്ക്കും നിയമസഭയ്ക്കുമായി രണ്ടു വോട്ടിംഗ് മെഷീനുകൾ വരുന്പോൾ എണ്ണം 20 ലക്ഷമാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ശതമാനത്തോളം മെഷീനുകൾ റിസർവ് ആയി സൂക്ഷിക്കുന്നുണ്ട്. ഇതനുസരിച്ച് 24 ലക്ഷം വോട്ടിംഗ് മെഷീനും അത്രതന്നെ വിവിപാറ്റ് മെഷീനും തെരഞ്ഞെടുപ്പുകൾ ഒരുമിച്ച നടത്താൻ വേണമെന്ന് കമ്മീഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
24 ലക്ഷം വോട്ടിംഗ് മെഷീനുകൾ വേണം
12:58 AM May 28, 2018 | Deepika.com