ന്യൂഡൽഹി: ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ലോക്സഭയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 274 സീറ്റോടെ കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സർവേ. 2014 ൽ 336 സീറ്റ് നേടിയതാണ്. അന്ന് 60 സീറ്റ് മാത്രം ലഭിച്ച യുപിഎയ്ക്കു 164 സീറ്റ് കിട്ടും. മറ്റു കക്ഷികൾ 147-ൽനിന്ന് 105 ലേക്കു താഴും.
എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവേയിലാണ് ഈ കണ്ടെത്തൽ. ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ എൻഡിഎ 37 ശതമാനം, യുപിഎ 31 ശതമാനം, മറ്റുള്ളവർ 32 ശതമാനം എന്നതാകും വോട്ടുനില. 2014-ൽ എൻഡിഎ 38.5, യുപിഎ 23, മറ്റുള്ളവർ 38 എന്നതായിരുന്നു വോട്ടുനില.
മോദിയുടെ ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തുന്നവർ 2017ൽ 64 ശതമാനമായിരുന്നത് ഇപ്പോൾ 47 ശതമാനമായി. അതൃപ്തരുടെ തോത് 27 ശതമാനത്തിൽനിന്നു 47 ശതമാനത്തിലേക്കു വളർന്നു. ദക്ഷിണേന്ത്യയിൽ തൃപ്തർ 30-ഉം അതൃപ്തർ 63-ഉം ശതമാനമാണ്. മറ്റു മേഖലകളിൽ 50 മുതൽ 54 വരെ ശതമാനം തൃപ്തരാണ്. കേരളത്തിൽ തൃപ്തർ 2017ൽ 30 ശതമാനമായിരുന്നത് ഇപ്പോൾ 28 ശതമാനമായി. അതൃപ്തർ 54-ൽ നിന്ന് 64 ശതമാനമായി.
മോദിയെയും രാഹുൽ ഗാന്ധിയെയും 43 ശതമാനം പേർ വീതം ഇഷ്ടപ്പെടുന്നു. നേരത്തേ മോദിയെ ഇഷ്ടപ്പെട്ടിരുന്നവരിൽ 35 ശതമാനം ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല. രാഹുലിനെ നേരത്തേ ഇഷ്ടപ്പെട്ടിരുന്നതിൽ 22 ശതമാനമേ ഇപ്പോൾ ഇഷ്ടപ്പെടാതുള്ളൂ. അതേസമയം നേരത്തേ ഇഷ്ടപ്പെടാതിരുന്ന 29 ശതമാനം ഇപ്പോൾ രാഹുലിനൊപ്പമാണ്.
ദക്ഷിണേന്ത്യയിലെ 132 സീറ്റിൽ യുപിഎ 67 മുതൽ 75 വരെ നേടാമെന്നു സർവേ പറയുന്നു. എൻഡിഎ 18-24 ഉം മറ്റുള്ളവർ 38-44 ഉം സീറ്റ് നേടാം. ഉത്തരേന്ത്യയിലെ 151 സീറ്റിൽ എൻഡിഎ 90, യുപിഎ 25, മറ്റുള്ളവർ 36. വോട്ട്നില എൻഡിഎ 39, യുപിഎ 21, മറ്റുള്ളവർ 40 ശതമാനം. ഉത്തർപ്രദേശിൽ എൻഡിഎ 35 ശതമാനം, എസ്പി-ബിഎസ്പി സഖ്യം 46 ശതമാനം, യുപിഎ 12 ശതമാനം എന്നതാണു നില.
പശ്ചിമ-മധ്യ ഇന്ത്യയിലെ 118 സീറ്റിൽ എൻഡിഎ 74, യുപിഎ 44. മഹാരാഷ്ട്രയിൽ ശിവസേന ഉണ്ടെങ്കിൽ എൻഡിഎ 48 ശതമാനം, യുപിഎ 40 ശതമാനം, മറ്റുള്ളവർ 12 ശതമാനം. മധ്യപ്രദേശിൽ കോൺഗ്രസ് 49 ശതമാനവും ബിജെപി 34 ശതമാനവും നേടാം. രാജസ്ഥാനിൽ കോൺഗ്രസിനു 44 ശതമാനം, എൻഡിഎയ്ക്കു 39 ശതമാനം. പൂർവേന്ത്യയിലെ 142 സീറ്റിൽ എൻഡിഎ 89-94, യുപിഎ 22-26, മറ്റുള്ളവർ 26-30 എന്നതാണു നില. 2014-ൽ എൻഡിഎ 58, മറ്റുള്ളവർ 63, യുപിഎ 21 എന്നതായിരുന്നു നില.
എൻഡിഎയ്ക്കു സീറ്റ് കുറയും; യുപിഎ ഇരട്ടിയിലേറെയാകും
01:10 AM May 26, 2018 | Deepika.com