ന്യൂഡൽഹി: ശ്രീനഗറിൽ അനാശാസ്യത്തിനു പിടിയിലായ മേജർ ലീതുൽ ഗോഗോയിയെ സൈനികവിചാരണ ചെയ്യാൻ ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി ഹോട്ടലിൽ എത്തുകയും ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തതിനെത്തുടർന്നാണ് ഗോഗോയിയെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏല്പിച്ചത്.
കാഷ്മീരിൽ കല്ലേറ് തടുക്കാൻ എന്നുപറഞ്ഞു യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിനു മുന്നിൽ കെട്ടിയിട്ടതിലൂടെ കുപ്രസിദ്ധി നേടിയയാളാണു മേജർ ഗോഗോയി. അനാശാസ്യത്തിന് പിടിയിലായ ഇദ്ദേഹ ത്തെ സൈനികകോടതി വിചാരണ നടത്തി അന്വേഷണത്തിനുശേഷം യുക്തമായ നടപടിയെടുക്കുമെന്ന് കരസേന പ്രസ്താവനയിൽ അറിയിച്ചു. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു. എന്നാൽ, വിചാരണയ്ക്കുള്ള ഉത്തരവിൽ ഇതുവരെ ഒപ്പുവച്ചിട്ടില്ല. അതിനാൽ അന്വേഷണം എന്നുമുതൽ ആരംഭിക്കുമെന്നു പറയാനാവില്ല.
ശ്രീനഗറിലെ ഒരു ഹോട്ടലിൽനിന്നാണ് യുവതിക്കും യുവാവിനും ഒപ്പം മേജർ ഗോഗോയിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി ചോദ്യംചെയ്തത്. ഇന്ത്യൻ സൈന്യത്തിലെ ഏത് ഉദ്യോഗസ്ഥൻ കുറ്റകൃത്യങ്ങൾ ചെയ്താലും കർശനമായ ശിക്ഷ നൽകും. മേജർ ഗോഗോയി കുറ്റം ചെയ്തു എന്നു തെളിഞ്ഞാൽ ശിക്ഷിക്കുമെന്ന് ഉറപ്പുതരുന്നുവെന്നുമാണ് കരസേനാ മേധാവി പറഞ്ഞത്.
മേജറിനൊപ്പം എത്തിയ യുവതിക്ക് ഹോട്ടൽ മുറിയിൽ പ്രവേശനം നിഷേധിച്ചതോടെ ഇയാൾ ഹോട്ടൽ ജീവനക്കാരുമായി സംഘർഷത്തിലായി. തുടർന്ന് ഹോട്ടലിൽ നാട്ടുകാർ കൂടുകയും ഇയാളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. എന്നാൽ, മേജർ ഗോഗോയിയെ തിരിച്ചറിഞ്ഞ പോലീസ് കേസെടുത്തെങ്കിലും ഇയാളെ വിട്ടയച്ചു. ഗോഗോയിക്കൊപ്പം എത്തിയ പെണ്‍കുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നാണ് നാട്ടുകാർ ആരോപിച്ചത്.
കഴിഞ്ഞ വർഷമാണ് കാശ്മീരിൽ കല്ലേറ് പ്രതിരോധിക്കാനായി ഫാറൂഖ് അഹമ്മദ് ധർ എന്ന യുവാവിനെ ഗോഗോയി മനുഷ്യകവചമായി ജീപ്പിനു മുന്നിൽ കെട്ടിവച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പടർന്നതോടെ സംഭവം വിവാദമായി. സംഭവത്തിൽ ഗോഗോയിക്കെതിരേ പോലീസ് കേസെടുത്തെങ്കിലും സൈന്യം ഇയാളെ ക്ലീൻചിറ്റ് നൽകി രക്ഷിച്ചെടുത്തു.
സെബി മാത്യു
അനാശാസ്യം: മേജർ ഗോഗോയിക്കു സൈനിക കോടതി വിചാരണ
01:10 AM May 26, 2018 | Deepika.com