പാറ്റ്ന: ബുദ്ധഭിക്ഷുക്കളുൾപ്പെടെ നിരവധിപ്പേർക്കു പരിക്കേറ്റ ബോധ്ഗയ സ്ഫോടനപരന്പരയുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർ കുറ്റക്കാരാണെന്ന് പ്രത്യേക എൻഐഎ കോടതി കണ്ടെത്തി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ, സ്ഫോടനനിയമം, അന്യായമായി സംഘംചേരൽ തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികളായ ഇംതിയാസ് അൻസാരി, ഹൈദർ അലി, മുജീബ് ഉല്ല, ഒമൈർ സിദ്ദിഖി, അസറുദ്ദീൻ ഖുറേഷി എന്നിവർ കുറ്റക്കാരാണെന്നു പ്രത്യേക കോടതി ജഡ്ജി മനോജ് കുമാർ സിൻഹ കണ്ടെത്തി. ശിക്ഷ ഈമാസം 31 നു പ്രഖ്യാപിക്കും.
2013 ജൂലൈ എഴിനാണു ലോകപ്രസിദ്ധ ബുദ്ധതീർഥാടന കേന്ദ്രമായ ബോധ്ഗയയെ വിറപ്പിച്ച സ്ഫോടനം. ആറാം പ്രതി തൗഫീഖ് അഹമ്മദിനു പ്രായപൂർത്തിയായിരുന്നില്ല എന്നതിനാൽ ജുവൈനൽ കോടതിയിലായിരുന്നു വിചാരണ. ഇയാളെ മൂന്നുവർഷത്തേക്കു റിമാൻഡ് ഹോമിൽ അയച്ചിരിക്കുകയാണ്.
നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകരാണു പ്രതികളെല്ലാം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയ 2013ൽ പാറ്റ്നയിലുണ്ടായ സ്ഫോടനം ആസൂത്രണം ചെയ്തതും ഇവരായിരുന്നു. ഈ കേസിൽ വിചാരണ നേരിടുന്നതിനിടെയാണു ബോധ്ഗയ സ്ഫോടനത്തിൽ പിടിയിലായത്. മോദിയുടെ പ്രചാരണവേദിയായ പാറ്റ്നയിലെ ഗാന്ധിമൈതാനത്തു സ്ഫോടനം നടത്തിയെന്നായിരുന്നു ആദ്യകേസ്.
ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള മ്യാൻമറിൽ രോഹിംഗ്യൻ മുസ്ലിംകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണു പ്രതികൾ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയതെന്നാണു കണ്ടെത്തൽ.
ബോധ്ഗയ സ്ഫോടനപരന്പര: അഞ്ച് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർ കുറ്റക്കാർ
01:10 AM May 26, 2018 | Deepika.com