ബംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ട് നേടിയ കോൺഗ്രസ്-ജെഡിഎസ് സർക്കാർ മന്ത്രിസഭാ വികസനത്തിനു നീക്കം തുടങ്ങി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, കർണാടകയുടെ ചുമതലയുള്ള കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡോ. ജി. പരമേശ്വര, ജെഡി-എസ് നേതാവ് എച്ച്.ഡി. രേവണ്ണ എന്നിവർ ഇന്നലെ സിദ്ധരാമയ്യയുടെ വീട്ടിൽ ചർച്ച നടത്തി.
കോൺഗ്രസിന് 22ഉം ജെഡി-എസിന് 12ഉം മന്ത്രിസ്ഥാനങ്ങൾക്ക് നേരത്തേ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം അഞ്ചുവർഷം കുമാരസ്വാമിക്കാണ്. മന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസിലാണ് കൂടുതൽ പേർ രംഗത്തെത്തിയിട്ടുള്ളത്.
ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിനാൽ പ്രതിഷേധത്തിലുള്ള മുതിർന്ന നേതാവ് ഡി.കെ. ശിവകുമാർ കെപിസിസി അധ്യക്ഷസ്ഥാനവും മുന്തിയ വകുപ്പും ആവശ്യപ്പെടുന്നു. ലിംഗയാത്ത് വിഭാഗത്തിൽനിന്നുള്ള എംഎൽഎമാരും പ്രധാന വകുപ്പുകൾക്കായി ചരടുവലി തുടങ്ങി.
വിശ്വാസവോട്ട് നേടി, ഇനി ശ്രദ്ധ മന്ത്രിസഭാ വികസനത്തിന്
01:10 AM May 26, 2018 | Deepika.com