ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് ചെറിയ വ്യതിയാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. ഒരു വർഷം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ആലോചന.
തെരഞ്ഞെടുപ്പുകളെല്ലാം ഒന്നിച്ചു നടത്തുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച് കേന്ദ്ര നിയമ കമ്മീഷൻ അയച്ച കത്തിനുള്ള മറുപടിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പുതിയ നിർദേശം വച്ചതെന്നാണു റിപ്പോർട്ട്.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്പോഴുള്ള അഞ്ച് ഭരണഘടനാ പ്രശ്നങ്ങളും 14 സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളും സാന്പത്തിക വിഷയങ്ങളും സംബന്ധിച്ചും നിയമ കമ്മീഷൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രതികരണം ആരാഞ്ഞിട്ടുണ്ട്. നിയമ, സാന്പത്തിക വെല്ലുവിളികൾക്ക് പരിഹാരം കാണാനായാൽ വോട്ടെടുപ്പ് ഒരുമിച്ച് നടത്താനാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനിടയിലുള്ള പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനോട് തത്വത്തിൽ യോജിക്കുന്നുമുണ്ട്.
തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന് കേന്ദ്രസർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ ഭരണഘടനയിൽ അഞ്ച് ഭേദഗതികൾ വരുത്തേണ്ടതുണ്ട്. പാർലമെന്റിന്റെ കാലാവധി, ലോക്സഭയുടെ കാലാവധി ഒൗദ്യോഗികമായി പിരിച്ചുവിടുന്ന രാഷ്ട്രപതിയുടെ അധികാരം എന്നിവയ്ക്കായുള്ള ഭരണഘടനയുടെ 83-ാം വകുപ്പ്, നിയമസഭകളുടെ കാലാവധി സംബന്ധിച്ച വകുപ്പ് 172, നിയമസഭ പിരിച്ചുവിടുന്ന വകുപ്പ് 174, രാഷ്ട്രപതി ഭരണത്തിനുള്ള വകുപ്പ് 356 എന്നിവയാണ് പാർലമെന്റിൽ ചർച്ച ചെയ്ത് ഭേദഗതി ചെയ്യേണ്ടത്.
ഒരു വർഷം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാൻ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ പതിനഞ്ചാം വകുപ്പിൽ മാത്രം ഭേദഗതി മതിയാകുമെന്നാണ് നിയമജ്ഞരുടെ വാദം. അതിനാലാണ് തുടക്കത്തിൽ അത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രാമുഖ്യം നൽകുന്നതെന്നു സൂചനയുണ്ട്.
ആറു മാസത്തിനുള്ളിൽ കാലാവധി തീരുന്ന സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലെ ഒഴിവുകളിലേക്കുമാണ് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിവരുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ആറു മാസത്തിൽ കൂടുതൽ തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കാനാകില്ല. ഇതിൽ ഭേദഗതി വരുത്തിയാൽ പന്ത്രണ്ടു മാസത്തിനുള്ളിൽ കാലാവധി തീരുന്ന നിയമസഭകളിലേക്കും പാർലമെന്റ് മണ്ഡലങ്ങളിലേക്കും ഒന്നിച്ചു വോട്ടെടുപ്പ് നടത്താൻ കഴിയും.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ചു നടത്തണമെന്ന പ്രധാനമന്ത്രി മോദിയുടെ അഭിപ്രായത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദും നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് രാഷ്ട്രപതി നിലപാട് വിശദീകരിച്ചത്. എന്നാൽ, കോണ്ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിന്റെ അപകടങ്ങളിലേക്കാണ് ശ്രദ്ധിക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു.
ജോർജ് കള്ളിവയലിൽ
ഒരു വർഷം ഒരു തെരഞ്ഞെടുപ്പ്
01:00 AM May 25, 2018 | Deepika.com