ന്യൂഡൽഹി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ ഹർജി. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ നേരിട്ടിടപെടുകയോ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ദേശീയ പിന്നോക്ക- പട്ടികജാതി- പട്ടികവർഗ യൂണിയൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എ. രാജരാജനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും.
തൂത്തുക്കുടിയിൽ നടന്ന സംഭവങ്ങളുടെ യഥാർഥ വശങ്ങൾ പരിശോധിക്കണമെന്ന തന്റെ ആവശ്യം മനുഷ്യാവകാശ കമ്മീഷൻ നിരാകരിച്ചെന്നും അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും രാജരാജൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഒരു റിപ്പോർട്ട് തേടുക മാത്രമാണ് മനുഷ്യാവകാശ കമ്മീഷൻ ചെയ്തിരിക്കുന്നത്. അതേ ഡിജിപിയുടെ കീഴിൽ തന്നെയുള്ള പോലീസ് സേനയാണ് കൂട്ടക്കൊല നടത്തിയിരിക്കുന്നത്. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ നേരിട്ടിടപെടുകയോ സ്വതന്ത്ര ഏജൻസി അന്വേഷിക്കുകയോ ചെയ്തില്ലെങ്കിൽ പോലീസിന്റെ കിരാത നടപടികൾ തുടരും.
തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ വിഷയത്തിൽ മനുഷ്യവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടേണ്ടതാണ്. പോലീസ് തന്നെയാണ് ഈ കൂട്ടക്കൊലകളുടെ ആസൂത്രകരും നടപ്പാക്കിയവരും. പോലീസ് അതിക്രമങ്ങളിൽ ഇനിയും ആളുകൾ കൊല്ലപ്പെടുന്നത് തടയേണ്ടതു ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയാണ്. കമ്മീഷന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചതിന് ശേഷവും പോലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടത് അതീവ ഗുതരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തൂത്തുക്കുടി കൂട്ടക്കൊല: അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി
01:00 AM May 25, 2018 | Deepika.com