ന്യൂഡൽഹി: തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെർലൈറ്റ് ചെന്പ് സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവർക്കു നേരേ പോലീസ് നടത്തിയ വെടിവയ്്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായ ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട്, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ ജി.എസ്. മണി സുപ്രീംകോടതി അവധിക്കാല ബെഞ്ചിനു മുൻപിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. പരിക്കേറ്റവർക്ക് 25 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. തൂത്തുക്കുടി, കന്യാകുമാരിയടക്കം തമിഴ്നാട്ടിലെ മറ്റു ജില്ലകളിൽ സംഭവത്തിന് ശേഷം ഇന്റർനെറ്റ് സേവനം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
തൂത്തുക്കുടി കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം തേടി ഹർജി
01:00 AM May 25, 2018 | Deepika.com