ചെന്നൈ/തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് ചെന്പ് ശുദ്ധീകരണശാലയ്ക്കെതിരേ സമരം നടത്തിയവർക്കുനേരേ പോലീസ് നടത്തിയ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഡിഎംകെ ധർണ നടത്തി. ധർണയ്ക്കു നേതൃത്വം നല്കിയ ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രി രാജിവയ്ക്കുക, സംസ്ഥാന പോലീസ് മേധാവി ടി.കെ. രാജേന്ദ്രനെ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പോലീസ് തുരത്തിയോടിച്ചതിനെത്തുടർന്ന് പ്രതിഷേധക്കാർ സെക്രട്ടേറിയറ്റ് പരിസരത്തിനുനിന്ന് രാജാജിശാലയിലെ സെന്റ് ജോർജ് ഫോർട്ടിനു മുന്നിലേക്കു ധർണ മാറ്റി.
നിരോധനാജ്ഞ ലംഘിച്ചതിനെത്തുടർന്ന് സ്റ്റാലിൻ, കമൽഹാസൻ, വൈകോ എന്നിവർക്കെതിരേ കേസെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തൂത്തുക്കുടി, തിരുനൽവേലി, കന്യാകുമാരി എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, എരിതീയിൽ എണ്ണയൊഴിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി കുറ്റപ്പെടുത്തി. തൂത്തുക്കുടി സംഭവത്തെത്തുടർന്ന് മൗനത്തിലായിരുന്ന മുഖ്യമന്ത്രി ഇന്നലെയാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. സംഭവം നിർഭാഗ്യകരമായിപ്പോയെന്നു പളനിസ്വാമി പറഞ്ഞു.
പ്ലാന്റ് അടച്ചിടാനുള്ള ശ്രമങ്ങളെല്ലാം ശാന്തമായ രീതിയിൽ സമരം നടത്തിക്കൊണ്ടായിരുന്നുവെന്നും സാമൂഹികവിരുദ്ധ ശക്തികൾ പ്രക്ഷോഭകർക്കിടയിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പളനിസ്വാമി പറഞ്ഞു.
പോലീസ് നടപടിക്കെതിരേ ഡിഎംകെ ധർണ നടത്തി
01:00 AM May 25, 2018 | Deepika.com