തൂത്തുക്കുടി: പോലീസ് വെടിവയ്പ്പിന്റെയും തുടർന്നുണ്ടായ സംഘട്ടനങ്ങളുടെയും പശ്ചാത്തലത്തിൽ തൂത്തുക്കുടിയിലെ നിരത്തുകൾ വിജനമായിക്കിടക്കുന്നു. തീരദേശ മേഖലയിലെ വീടുകൾ പട്ടിണിയിലേക്കു നീങ്ങുകയാണ്. പോലീസിന്റെ അതിക്രമത്തെ ഭയന്ന് മിക്ക വീടുകളിൽനിന്നും പുരുഷന്മാർ മാറിനിൽക്കുന്നു. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
മൂന്നു ദിവസമായി തൂത്തുക്കുടി ഹാർബർ നിശ്ചലമായി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുഴുപട്ടിണിയിലേക്ക്. നഗരത്തിലെ വ്യാപരസ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നതിനാൽ അവശ്യസാധനങ്ങൾ കിട്ടാത്ത അവസ്ഥയിലായി. നഗരത്തിനുള്ളിലെ ഹോട്ടലുകളിൽ പുറത്തുനിന്നെത്തുന്നവർക്കു താമസത്തിനുള്ള അനുമതിയും പോലീസ് നിഷേധിച്ചു.
അന്യനാടുകളിൽനിന്നും ഇവിടേക്ക് എത്തുന്നവരെ ഏറെ ദുരിതത്തിലാക്കുകയാണ് പോലീസിന്റെ ഈ നടപടി. വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാൽ രോഗികളെയുമായി ആശുപത്രികളിലേക്ക് എത്താനും കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. അടിയന്തര ചികിത്സ വേണ്ടവരെ വീടുകളിൽനിന്ന് എടുത്തുകൊണ്ടും നടത്തിക്കൊണ്ടുമാണ് ആശുപത്രിയിലെത്തിക്കുന്നത്. തട്ടുകടകൾപോലും തുറക്കാത്തതിനാൽ ആശുപത്രികളിലും മറ്റും കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ രണ്ടു ദിവസം വെടിവയ്പ്പും രൂക്ഷമായ സംഘട്ടനവും നടന്ന തൂത്തുക്കുടിയിൽ ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതിഗതി അൽപം ശാന്തമായിട്ടുണ്ട്. എന്നാൽ, ഇന്നു നടക്കുന്ന ബന്ദിൽ വീണ്ടും സംഘട്ടനങ്ങൾ ഉണ്ടാകുമോ എന്ന ഭീതിയിലാണു നാട്ടുകാർ. കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ഇത്തരത്തിലൊരു അവസ്ഥ താൻ കണ്ടിട്ടില്ലെന്ന് അണ്ണാ നഗർ സ്വദേശിയായ ചിന്നയ്യൻ പറഞ്ഞു. തങ്ങൾ ഇപ്പോൾ വീട്ടിൽ കഴിയുന്നത് ഭീതിയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലിന് ഇറങ്ങാൻ പറ്റാത്ത സ്ഥിതി; കുടുംബങ്ങൾ വറുതിയിലേക്ക്
01:00 AM May 25, 2018 | Deepika.com