ന്യൂഡൽഹി: ഗർഭിണിയായതിനാൽ ഹാജർ നഷ്ടപ്പെട്ട നിയമവിദ്യാർഥിനിക്ക് പരീക്ഷയെഴുതാനാകില്ലെന്ന് സുപ്രീംകോടതി. ഹാജർ വിഷയത്തിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിക്കാതിരുന്നതിനെത്തുടർന്നാണ് പെണ്‍കുട്ടി സുപ്രീംകോടതിയിലെത്തിയത്. ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്. ഡൽഹി സർവകലാശാലയിലെ രണ്ടാംവർഷ എൽഎൽബി വിദ്യാർഥിനിയാണ് പരീക്ഷ എഴുതിക്കണം എന്നാവശ്യപ്പെട്ടു കോടതിയിൽ എത്തിയത്.
ഹാജർ തീരെ കുറവായതിനാൽ സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽനിന്നു സർവകലാശാല വിലക്കിയിരുന്നു. പരീക്ഷ എഴുതാനുള്ള തന്റെ അവകാശം നിഷേധിച്ചുവെന്ന് വാദിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹാജർ നില കുറവായതിനാൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു .
സുപ്രീംകോടതിയിൽ ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, നവീൻ സിൻഹ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചിനു മുന്നിലാണ് വിഷയം എത്തിയത്. ഗർഭകാല അനാരോഗ്യം കാരണമാണ് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകരായ ആശിഷ് വീർമണിയും ഹിമാംശു ധുപേറും വാദിച്ചു. പക്ഷേ, ഇളവ് നൽകാനാകില്ലെന്നു തന്നെയായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. എൽഎൽബി പ്രഫഷണൽ കോഴ്സ് ആണെന്നും പതിവായ് ക്ലാസിൽ വരേണ്ടത് അനിവാര്യമാണെന്നുമായിരുന്നു സർവകലാശാലയുടെ വാദം. കൃത്യമായ അറ്റൻഡൻസ് ഇല്ലാത്തവർക്ക് പരീക്ഷ പാസായി ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയിൽ എൻറോൾ ചെയ്യാനാകില്ലെന്നും അവർ വ്യക്തമാക്കി.
ഗർഭകാലത്ത് ക്ലാസ് മുടങ്ങിയ നിയമവിദ്യാർഥിനിക്കു പരീക്ഷ എഴുതാനാകില്ലെന്നു സുപ്രീംകോടതി
01:05 AM May 24, 2018 | Deepika.com