ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാനെത്തിയ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷ മായാവതിയും ഇന്നലെ ഷാംഗ്രില ഹോട്ടലിലെ അടച്ചിട്ട മുറിയിൽ 45 മിനിറ്റോളം ചർച്ച നടത്തി. 2019 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സഖ്യം നിലനിർത്തുന്നതു സംബന്ധിച്ചായിരുന്നു ചർച്ചയെന്നു സമാജ്വാദി പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. ചർച്ചയിൽ ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പങ്കെടുത്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്പ് നടന്ന കൂടിക്കാഴ്ച നേരത്തേ നിശ്ചയിച്ചതല്ലെന്ന സതീഷ് മിശ്ര പറഞ്ഞു.
ഗോരഖ്പുരിലെയും ഫുൽപുരിലെയും ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർഥികളെ വിജയിപ്പിച്ചതിലുള്ള നന്ദി അറിയിക്കാൻ യാദവ് കഴിഞ്ഞ മാർച്ചിൽ മായാവതിയെ സന്ദർശിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മായാവതിയും അഖിലേഷും കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി സംസാരിച്ചു.
മായാവതിയും അഖിലേഷും കൂടിക്കാഴ്ച നടത്തി
01:05 AM May 24, 2018 | Deepika.com