തൂത്തുക്കുടി/ചെന്നൈ: തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് പ്ലാന്റിനെതിരായ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ സ്കൂൾ വിദ്യാർഥിനിയട ക്കം 11 പേർ കൊല്ലപ്പെട്ടു. തൂത്തുക്കുടി കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ നടത്തിയ മാർച്ചിനു നേരേയാണു പോലീസ് വെടിവച്ചത്.
പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തുന്നതിനായി അയ്യായിരത്തോളം പേർ പ്രദേശത്തെ ദേവാലയത്തിൽ ഒത്തുചേർന്നിരുന്നു. മാർച്ചിനു പോലീസ് അനുമതി നിഷേധിച്ചതോടെയാണ് അക്രമം. കല്ലേറിനു തുനിഞ്ഞ ജനക്കൂട്ടത്തെ ലാത്തി വീശിയും കണ്ണീർ വാതകം പ്രയോഗിച്ചും പോലീസ് തടയാൻ ആദ്യം ശ്രമിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണു പോലീസ് ഭാഷ്യം.
പ്ലാന്റിൽനിന്നു പുറന്തള്ളപ്പെടുന്ന രാസമാലിന്യം സമീപത്തെ ജലസ്രോതസുകളെ മലിനമാക്കുന്നതിനെതിരേയാണ് സമരം. ഇന്നലെ നൂറാം ദിവസമായിരുന്നു. വെടിവയ്പിൽ മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതം സർക്കാർ ധനസഹായം നല്കുമെന്നും ജുഡീഷൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. കല്ലേറിൽ നിരവധി പോലീസുകാർക്കു പരിക്കേറ്റിട്ടുണ്ട്. ജയറാം, ഗ്ലാസ്റ്റിൻ, കന്ദയ്യ, തമിളരസൻ, ഷൺമുഖൻ, ആന്റണി സെൽവരാജ്, മണിരാജ്, വെനിസ്റ്റ, വിനിത എന്നിവരും മരിച്ചവരിൽ പെടും.
തൂത്തുക്കുടിയിൽ പ്രതിഷേധമാർച്ചിനു നേരേ പോലീസ് വെടിവയ്പ്; 11 മരണം
01:14 AM May 23, 2018 | Deepika.com