ന്യൂഡൽഹി: കോഴിക്കോട് ജില്ലയിൽ കണ്ടെത്തിയ നിപ്പാ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്നും ഭയക്കേണ്ടതില്ലെന്നും കേന്ദ്രസർക്കാർ. സംസ്ഥാനത്തെ സാഹചര്യങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും കേന്ദ്രആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി പ്രീതി സുദൻ, ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ എന്നിവരുമായി ബന്ധപ്പെട്ടു മന്ത്രി കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തി.
ആരോഗ്യപരിപാലന പ്രവർത്തനങ്ങളുടെ ഏകോപനം ആരോഗ്യമന്ത്രാലയം സെക്രട്ടറി നിർവഹിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ നിപ്പാ വൈറസ് വാർത്തകൾ വിശ്വസിച്ച് പരിഭ്രാന്തരാകരുതെന്നും പരിഭ്രാന്തി പരത്തരുതെന്നും നഡ്ഡ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കോഴിക്കോട് പേരാന്പ്രയിൽ ആദ്യമരണം റിപ്പോർട്ട് ചെയ്ത വീടുൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രസംഘം സന്ദർശിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ഇന്നലെ ഉച്ചയോടെ കേന്ദ്രസർക്കാർ വിശദമായ പ്രസ്താവന പുറത്തിറക്കി. രോഗികളെ പരിചരിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിനിയായ നഴ്സ് മരിച്ച സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് ശക്തമായ പ്രതിരോധശേഷിയുള്ള ഉകരണങ്ങളും മറ്റു സംവിധാനങ്ങളും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ നിർദേശം അനുസരിച്ച് നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിൽനിന്നുള്ള (എൻസിഡിസി) സംഘം നിലവിൽ സംസ്ഥാനത്ത് സന്ദർശനം നടത്തുന്നുണ്ട്. ഒന്പതു പേരാണ് ചികിത്സയിലുള്ളത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ ഇത്തരം രോഗികൾക്കു മാത്രമായി പ്രത്യേക വാർഡുകൾ തുറന്നു. ഇത്തരം വൈറസുകൾ കണ്ടെത്തിയ മൃഗങ്ങളും പക്ഷികളും നിരീക്ഷണത്തിലാണ്. ജനങ്ങൾ പരിഭ്രാന്തിയിലാകേണ്ട യാതൊരു കാരണവുമില്ലെന്നും സർക്കാർ വ്യക്തമാക്കി.
നിപ്പാ നിയന്ത്രണവിധേയം: കേന്ദ്രം
01:13 AM May 23, 2018 | Deepika.com