തൂത്തുക്കുടി: തൂത്തുക്കുടിയിലെ പോലീസ് നടപടിക്കെതിരേ വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തി. ഭരണകൂട ഭീകരതയ്ക്ക് ഉദാഹരണമാണ് പോലീസ് നടപടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പോലീസ് നടപടിയിൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ നടുക്കം രേഖപ്പെടുത്തി. കോപ്പർ പ്ലാന്റിനെതിരേ ജനങ്ങളുടെ പ്രതിഷേധ റാലി തടയാൻ പോലീസ് ഫലപ്രദമായ മാർഗങ്ങൾ സ്വീകരിച്ചില്ലെന്നും പ്രതിഷേധക്കാർക്കുനേരേ നടത്തിയ വെടിവയ്പ് ശിക്ഷാർഹമാണെന്നും നിയമസഭാ പ്രതിപക്ഷ നേതാവുകൂടിയായ സ്റ്റാലിൻ പറഞ്ഞു.
പോലീസ് വെടിവയ്പിനെ, ബ്രിട്ടീഷ് ഭരണകാലത്ത് ജാലിയൻവാലാ ബാഗിലുണ്ടായ കൂട്ടക്കൊലയോടാണുഎംഡിഎംകെ നേതാവ് വൈക്കോ ഉപമിച്ചത്. പോലീസ് നടപടിയിൽ പ്രതിപക്ഷ കക്ഷികളായ പിഎംകെ, ഡിഎംഡികെ, എംഎൻഎം, ദ്രാവിഡ മുന്നേറ്റ കഴകം എന്നിവ വിമർശിച്ചു. മദ്രാസ് ഹൈക്കോടിതിയുടെ നിർദേശത്തെത്തുടർന്ന് സ്റ്റെർലൈറ്റ് പ്ലാന്റ് പരിസരത്ത് ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും തൂത്തുക്കുടി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്ലാന്റിനെതിരേ പ്രതിഷേധ ധർണ നടക്കുന്നുണ്ട്. തൂത്തുക്കുടി, ശ്രീവൈകുണ്ഠം, ഒഡ്ഡാപിടാരം എന്നിവിടങ്ങളിൽ കടകൾ അടച്ചിട്ടിരിക്കുകയാണ്.
1996ലാണു യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയിൽ പ്രവർത്തനമാരംഭിച്ചത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാ ഘട്ട വികസനത്തിനെതിരേയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. 2013 ൽ പ്ലാന്റിൽനിന്നു വാതകച്ചോർച്ചയുണ്ടായപ്പോ ൾ അടച്ചുപൂട്ടാൻ അന്നത്തെ മുഖ്യമന്ത്രി ജയലളിത ഉത്തരവ് ഇട്ടിരുന്നു. ഇതിനെതിരേ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചാണ് കന്പനി അധികൃതർ അനുകൂല വിധി സന്പാദിച്ചത്. ട്രൈബ്യൂണൽ വിധിക്കെതിരേ സംസ്ഥാനസർക്കാർ നല്കിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
തൂത്തുക്കുടി: എങ്ങും പ്രതിഷേധം
01:13 AM May 23, 2018 | Deepika.com