അനിൽ അഗർവാൾ നയിക്കുന്ന വേദാന്ത ഗ്രൂപ്പിന്റെ കീഴിലുള്ളതാണു തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ സ്മെൽട്ടർ പ്ലാന്റ്. ഇവിടെ ചെന്പിന്റെ അയിര് ശുദ്ധീകരിച്ചു ചെന്പും മറ്റും മൂലകങ്ങളും വേർതിരിച്ചെടുക്കുന്നു. നാലുലക്ഷം ടൺ ചെന്പ് കാഥോഡ് ഉത്പാദിപ്പിക്കാവുന്നതാണു തൂത്തുക്കുടി പ്ലാന്റ്. ഇതിന്റെ ശേഷി എട്ടുലക്ഷം ടൺ ആക്കാനാണു കന്പനിയുടെ ശ്രമം.
ഫാക്ടറി സമീപത്തെ നദിയും മറ്റു ജലാശയങ്ങളും അന്തരീക്ഷവും മലിനമാക്കുന്നു എന്നാണു ജനങ്ങളുടെ പരാതി.
പരിസ്ഥിതി നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് സ്മെൽട്ടറിന്റെ ലൈസൻസ് ഈയിടെ റദ്ദാക്കി. ഇതിനെതിരേ കന്പനി നല്കിയ അപ്പീലിൽ ജൂൺ ആറിനു വാദം കേൾക്കും. കന്പനി അടച്ചുപൂട്ടണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഫോസ്ഫോറിക് ആസിഡും സൾഫ്യൂറിക് ആസിഡും നിർമിക്കുന്ന പ്ലാന്റുകൾ ഇവിടെയുണ്ട്. കന്പനി മലിനജലം സംസ്കരിക്കാത്തതിനാൽ കുഴൽക്കണിറുകളിലെ വെള്ളം വരെ മലിനമാകുന്നതായി നാഷണൽ എൻവയൺമെന്റൽ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (നീറി) കണ്ടെത്തിയിരുന്നു.
ബിഹാറിലെ പാട്നയിൽ മാർവാഡി വ്യവസായ കുടുംബത്തിൽ ജനിച്ച അനിൽ അഗർവാളിന്റേതാണു വേദാന്ത ഗ്രൂപ്പ്. 64 വയസുള്ള അഗർവാൾ 400 കോടി ഡോളർ ആസ്തിയുള്ള ബഹുരാഷ്ട്ര വ്യവസായിയാണ്. ചെന്പ്, അലുമിനിയം, സിങ്ക് തുടങ്ങിയവയുടെ ഖനനം, സംസ്കരണം എന്നിവയിൽ ആഗോളഭീമന്മാർക്കൊപ്പമാണു വേദാന്തയുടെ സ്ഥാനം.
ബിഹാറിൽനിന്നു പടർന്ന വേദാന്ത ഗ്രൂപ്പ്
01:13 AM May 23, 2018 | Deepika.com