ന്യൂഡൽഹി: കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തിൽ എൽഡിഎഫിനേക്കാൾ മുൻപ് കെ.എം. മാണി തീരുമാനമെടുത്തെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫിനേക്കാൾ മുൻപ് കെ.എം മാണി തീരുമാനം എടുത്താൽ എന്തു ചെയ്യാൻ കഴിയും. മാണിയുടെ തീരുമാനത്തെക്കുറിച്ചു സിപിഎം സംസ്ഥാന നേതൃത്വമാണു പ്രതികരിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് താനും പിണറായി വിജയനും പങ്കെടുക്കും. ബിജെപി ഇതര മുഖ്യമന്ത്രിമാരെല്ലാംതന്നെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ബിജെപി നീക്കം പരാജയപ്പെടുത്തിയതിനെ സിപിഎം സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിലെത്താനാണു ബിജെപി ശ്രമിച്ചതെന്നു യെച്ചൂരി പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപിയെയും ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോണ്‍ഗ്രസിനെയും അധികാരത്തിൽനിന്നു താഴെയിറക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം.
പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ പരാജയപ്പെടുത്തുകയും പരാജയപ്പെട്ടവരെ വിജയിപ്പിക്കുകയുമാണു ചെയ്തത്. അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവുമായി നാല്പതോളം പേർ കൊല്ലപ്പെട്ടു. അക്രമസംഭവങ്ങൾക്ക് സംസ്ഥാന മുഖ്യമന്ത്രിയും കുടപിടിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കർണാടകത്തിലെ സത്യപ്രതിജ്ഞാചടങ്ങിൽ മമതയ്ക്കൊപ്പമാണ് യെച്ചൂരിക്കും പിണറായി യും വേദി പങ്കിടേണ്ടിവരിക.
എൽഡിഎഫിനേക്കാൾ മുന്‍പ് മാണി തീരുമാനമെടുത്തെന്ന് യെച്ചൂരി
01:13 AM May 23, 2018 | Deepika.com