ബാലസോർ: ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപുരിൽ ബാലസോർ ദ്വീപിൽ പ്രത്യേകം തയാറാക്കിയ വിക്ഷേപണത്തറയിൽനിന്ന് ഇന്നലെ രാവിലെ 10.40നായിരുന്നു പരീക്ഷണം. അത്യാധുനിക സാങ്കേതിക മികവിൽ നിർമിച്ച മിസൈലിന്റെ പരീക്ഷണത്തിനു നേതൃത്വം ഐഎസ്ആർഒയുടെ പ്രതിരോധ ഗവേണവിഭാഗവും ബ്രഹ്മോസ് സംഘവുമാണ്.
പരീക്ഷണവിജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ബ്രഹ്മോസ് മിസൈൽ ഇന്ത്യൻ സേനയ്ക്കു കരുത്തുപകരുമെന്നു സീതാരാമൻ ട്വീറ്റ് ചെയ്തു. കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂസ് മിസൈൽ, 2017 മാർച്ച് 11നു സുഖോയി 30 എംകെഐ ജെറ്റ് വിമാനത്തിൽനിന്നു ബംഗാൾ ഉൾക്കടലിലെ ലക്ഷ്യസ്ഥാനം ഭേദിച്ചതു വലിയ നേട്ടമായിരുന്നു. ബ്രഹ്മോസിന്റെ കര,നാവിക ശ്രേണിയിലുള്ള മിസൈലുകളും ബ്രഹ്മോസ് സംഘം നിർമിച്ചിട്ടുണ്ട്. മൂന്നു ടൺ ഭാരമുള്ള മിസൈലിന്റെ പ്രഹരശേഷി 2017ൽ 290 കിലോമീറ്ററിൽനിന്നു 400 കിലോമീറ്ററായി ഉയർത്തിയിരുന്നു. ഇത് 800 കിലോമീറ്ററാക്കാനുള്ള ഗവേഷണങ്ങൾ 2016 മുതൽ ഡിആർഡിഒ നടത്തിവരികയാണ്.
2014 ജൂണിലും 2015 ഫെബ്രുവരിയിലുമായി ഐഎൻഎസ് കോൽക്കത്ത യുദ്ധക്കപ്പലിൽനിന്നാണു ബ്രഹ്മോസ് മിസൈലിന്റെ ആദ്യ രണ്ടു പരീക്ഷണങ്ങൾ നടന്നത്. പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് കൊച്ചി കപ്പലിൽനിന്ന് 2015 സെപ്റ്റംബർ 30നും ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
01:30 AM May 22, 2018 | Deepika.com