ബംഗളൂരു: കർണാടകത്തിൽ മതേതര സർക്കാരുണ്ടാക്കാൻ കയ്പുനീർ കുടിക്കേണ്ടി വന്നുവെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. ജെഡി-എസുമായുള്ള കോൺഗ്രസ് സർക്കാർ മതേതര സർക്കാർ എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടിയുള്ളതാണെന്നും അതിനായി ഇരു പാർട്ടികളും വിട്ടുവീഴ്ചയ്ക്കു തയാറാവുകയായിരുന്നുവെന്നു ശിവകുമാർ പറഞ്ഞു.
1985 മുതൽ ഗൗഡമാരുമായി താൻ പോരാട്ടത്തിലാണെന്നു ശിവകുമാർ പറഞ്ഞു. ദേവ ഗൗഡയോട് ഞാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു. മകനെയും മകളെയും പരാജയപ്പെടുത്തി. നിരവധി രാഷ്ട്രീയക്കളികൾ നടന്നിട്ടുണ്ട്. ധാരാളം കേസുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ രാജ്യത്തിന്റെയും പാർട്ടിയുടെയും താത്പര്യമാണു വലുത്. കർണാടകയിൽ മതേതര സർക്കാർ എന്നതു രാഹുൽഗാന്ധിയുടെ തീരുമാനമാണ്. അത് അനുസരിക്കാൻ ഞങ്ങൾ നിലപാടെടുത്തു.-ശിവകുമാർ പറഞ്ഞു.
കോൺഗ്രസ്-ജെഡി-എസ് സഖ്യത്തിൽ പൂർണ തൃപ്തനാണോ എന്ന ചോദ്യത്തിന് വ്യക്തിതാത്പര്യങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്നും പൊതുവായ പരിഗണനയ്ക്കാണു മുൻഗണന നല്കുന്നതെന്നും ശിവകുമാർ മറുപടി പറഞ്ഞു. കോൺഗ്രസ്-ജെഡി-എസ് സർക്കാർ കാലാവധി തികയ്ക്കുമോ എന്നതിനു കാലമാണു മറുപടി പറയേണ്ടതെന്നു ശിവകുമാർ കൂട്ടിച്ചേർത്തു.
മതേതര സർക്കാരുണ്ടാക്കാൻ കയ്പുനീർ കുടിക്കേണ്ടി വന്നു: ഡി.കെ. ശിവകുമാർ
01:30 AM May 22, 2018 | Deepika.com