ബംഗളൂരു: ദിവ്യബലിക്കു പോയി മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. കുടിയാന്മലയ്ക്കു സമീപം അരങ്ങിലെ ആനിമൂട്ടിൽ പരേതനായ അഗസ്റ്റിന്റെ മകൻ അഖിൽ (20) ആണ് മരിച്ചത്. വടിവാള പോലീസ് സ്റ്റേഷനു സമീപം ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഉടൻ സെന്റ് ജോൺസ് ആശുപത്രിയിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു.
സംസ്കാരം നാളെ രാവിലെ 11ന് പൊന്മല സെന്റ് ജോസഫ്സ് ദേവാലയത്തിൽ. മാതാവ്: ലീലാമ്മ. സഹോദരി: റോസ്മേരി (എട്ടാം ക്ലാസ് വിദ്യാർഥി). വിപ്രോയിൽ ജീവനക്കാരനും ബന്ധുവുമായ ബെനിക്സൺ തോമസിനൊപ്പം സെന്റ് തോമസ് ദേവാലയത്തിലെ ദിവ്യബലിക്കു ശേഷം ഇലക്ട്രോണിക് സിറ്റിയിലേക്ക് യമഹ ബൈക്കിൽ തിരിച്ചുവരുന്പോൾ ഐ 20 കാർ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെറിച്ചുവീണ അഖിലിനെ കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരാണ് ഉടൻ ആശുപത്രിയിലെത്തിച്ചത്. ബംഗളൂരു ക്രിസ്തുജയന്തി കോളജിൽനിന്നും ബിസിഎ പാസായി നാട്ടിലെത്തിയ അഖിൽ ദിവസങ്ങൾക്കു മുന്പാണ് ജോലിയന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരുവിൽ തിരിച്ചെത്തിയത്. അപകടമുണ്ടായ നിമിഷം മുതൽ ആശുപത്രിയിലെത്തിക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും പ്രവാസികോൺഗ്രസ് വോളണ്ടിയർമാരായ അലക്സ് ജോസഫ്, ജോഷി ജോസഫ്, സുനീഷ്, കെ.ജെ. വർഗീസ്, ജയ്സൺ ലൂക്കോസ്, സിദ്ദിഖ് തങ്ങൾ എന്നിവരാണ് നേതൃത്വം നല്കിയത്.
കണ്ണൂർ സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു
11:39 PM May 21, 2018 | Deepika.com