ബംഗളൂരു: അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജനതാദൾ (എസ്) നേതാവും കർണാടകയിലെ നിയുക്തമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഗവർണർ വാജുഭായി വാലയ്ക്കു മുന്പാകെ 23 നാണു കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുക. മുതിർന്ന നേതാക്കൾക്കൊപ്പം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെ ചടങ്ങിലേക്കു ക്ഷണിച്ചതായി കുമാരസ്വാമിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ ചടങ്ങിലേക്കു നേരിട്ടു ക്ഷണിക്കും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇരുനേതാക്കളുമായും ആശയവിനിമയവും നടത്തും. 78 സീറ്റുകളുള്ള കോൺഗ്രസ് കുമാരസ്വാമിക്ക് ഉപാധിരഹിത പിന്തുണയാണു വാഗ്ദാനം ചെയ്തിരിക്കുന്നത്.
അച്ഛനും മുൻപ്രധാനമന്ത്രിയുമായ എച്ച്. ഡി. ദേവഗൗഡയെ ഇന്നലെ അദ്ദേഹം വസതിയിലെത്തി കണ്ടു. സർക്കാർ രൂപീകരണം സംബന്ധിച്ച ആലോചനകൾക്കു പുറമേ അച്ഛന്റെ അനുഗ്രഹവും തേടി. തുടർന്ന് കാവേരി നദിക്കരയിൽ, ശ്രീരംഗത്തുള്ള ശ്രീ രംഗനാഥ ക്ഷേത്രത്തിൽ എത്തി. സഹോദരനും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണയും ഒപ്പമുണ്ടായിരുന്നു.
ശനിയാഴ്ച വിശ്വാസവോട്ട് തേടുംമുന്പേ ബി.എസ്. യെഡിയൂരപ്പ രാജിവച്ചതിനെത്തുടർന്നാണ് സർക്കാർ രൂപീകരിക്കാൻ കുമാരസ്വാമിയെ ഗവർണർ വാജുഭായി വാല ക്ഷണിച്ചത്. അതേസമയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ദൾ-കോൺഗ്രസ് സഖ്യം തുടരുമെന്ന് എഐസിസി വക്താവ് ഗുലാം നബി ആസാദ് സൂചന നൽകി.
"മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കില്ല'
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിടാനില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. 30 മാസം വീതം ജെഡി-എസും കോൺഗ്രസും മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.
2006ൽ 20 മാസം വീതം മുഖ്യമന്ത്രിപദം പങ്കിടാമെന്ന കരാറിൽ അധികാരത്തിലെത്തിയ കുമാരസ്വാമി ബിജെപിക്ക് അധികാരം കൈമാറാൻ വിസമ്മതിച്ചിരുന്നു. രാജരാജേശ്വരി നഗർ, ജയനഗർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്നു കുമാരസ്വാമി പറഞ്ഞു.
24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കും: കുമാരസ്വാമി
12:47 AM May 21, 2018 | Deepika.com