ന്യൂഡൽഹി: ഡൽഹിയിൽ ജോലി ചെയ്യുന്ന കാമുകിയെ മുംബൈയിലെത്തിക്കാൻ വിമാനം റാഞ്ചുമെന്നും ബോംബു വെച്ചിട്ടുണ്ടെന്നും ഭീഷണി മുഴക്കിയ യാത്രക്കാരന് ആജീവനാന്ത വിമാന യാത്രാ വിലക്ക്. വിമാനത്തിനുള്ളിൽ റാഞ്ചൽ ഭീഷണി മുഴക്കിയതിന് കഴിഞ്ഞ വർഷം പിടിയിലായ മുംബൈ സ്വദേശിയും ആഭരണ വ്യാപാരിയുമായ ബിർജു കിഷോർ സല്ലയ്ക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആജീവനാന്ത യാത്രാവിലക്ക് ഏർപ്പെടുത്തിയത്. 1982ലെ റാഞ്ചൽ വിരുദ്ധ നിയമത്തിൽ ഭേദഗതി വരുത്തിയ വ്യവസ്ഥകൾ കർശനമാക്കിയതിനുശേഷം നടപടി നേരിടുന്ന ആദ്യ യാത്രക്കാരനാണ് സല്ല.
കഴിഞ്ഞ വർഷം ഒക്ടോബറിൽ റാഞ്ചൽ ഭീഷണി ഉണ്ടായതിനെത്തുടർന്ന് ജെറ്റ് എയർവേസിന്റെ മുംബൈ-ഡൽഹി വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിനുള്ളിൽ റാഞ്ചികൾ ഉണ്ടെന്നും കാർഗോയിൽ ബോംബുണ്ടെന്നുമുള്ള ഒരു ഭീഷണി സന്ദേശം പൈലറ്റിനു ലഭിച്ചതിനെത്തുടർന്നാണ് അടിയന്തര ലാൻഡിംഗ്.
ഭീഷണിയുടെ പിന്നിൽ മുംബൈയിലെ കോടീശ്വരനായ ആഭരണ വ്യാപാരി ബിർജു കിഷോറായിരുന്നെന്ന് തെളിഞ്ഞതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിമാനം റാഞ്ചിയെടുക്കുമെന്നും ബോംബുണ്ടെന്നുമുള്ള കത്ത് എഴുതിയത് താനാണെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഡൽഹിയിലെ ജെറ്റ് എയർവേസിൽ ജോലി ചെയ്യുന്ന കാമുകിയെ മുംബൈയിലെത്തിക്കാനാണ് താൻ വ്യാജ ഭീഷണി മുഴക്കിയതെന്നാണ് കുറ്റസമ്മതം. ബോംബ് ഭീഷണിയെത്തുടർന്ന് ജെറ്റ് എയർവേസിന്റെ ഡൽഹി ഓഫീസ് പൂട്ടുമെന്നും അങ്ങനെ കാമുകി മുംബൈയിലെത്തുമെന്നുമായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ.
രാജ്യത്ത് ആജീവനാന്ത വിമാനയാത്രാ വിലക്ക് നേരിടുന്ന ആദ്യത്തെ വ്യക്തിയാണ് ബിർജു കിഷോറെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര വ്യോമയാനമന്ത്രിയായിരുന്ന അശോക് ഗജപതി രാജു നിർദേശത്തെത്തുടർന്നാണ് വിലക്കേർപ്പെടുത്തിരിക്കുന്നത്.
ഉർദുവിലും ഇംഗ്ലീഷിലും ഇയാൾ തയാറാക്കിയ ഭീഷണിക്കത്ത് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിമാനം പാക് അധീന കാഷ്മീരിലേക്കു തിരിച്ചുവിടുമെന്നായിരുന്നു പാക് ഭീകരരുടെ പേരിലുള്ള ഭീഷണി സന്ദേശം. എന്നാൽ, പാക് ഭീകരർ ഈ പ്രദേശത്തെ ആസാദ് കാഷ്മീർ എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണസംഘം യാഥാർഥ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി.
ജീവനു ഭീഷണി ഉയർത്തുന്ന യാത്രക്കാർക്കു രണ്ടു വർഷം വരെ വിലക്ക് ഏർപ്പെടുത്തുന്ന തരത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിമാനയാത്ര വിലക്കിനുള്ള പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. അച്ചടക്കമില്ലാത്ത യാത്രക്കാരെ ആഭ്യന്തര വിമാന സർവീസുകളിൽ മൂന്നു മാസം മുതൽ രണ്ടു വർഷം വരെ യാത്രാ വിലക്ക് ഏർപ്പെടുത്താവുന്ന വിധത്തിലാണു പുതിയ ചട്ടം.
പുതിയ നിയമം അനുസരിച്ച് മൂന്നു തരത്തിലുള്ള പെരുമാറ്റങ്ങളാണ് വിമാനയാത്രക്കിടയിലുള്ള കുറ്റകൃത്യമായി കണക്കാക്കുന്നത്. മൂന്നു സമയക്രമങ്ങളിലായുള്ള വിലക്കുകളുമാണ് ഇതിനുള്ള ശിക്ഷയായി ഏർപ്പെടുത്തുന്നത്.
* വാക്കാലുള്ള അധിക്ഷേപങ്ങൾക്കു മൂന്നു മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തും. അംഗവിക്ഷേപങ്ങൾ, വാക്കാലുള്ള അധിക്ഷേപം, മദ്യപിച്ച് ലക്കുകെട്ട പെരുമാറ്റം എന്നിവയ്ക്കാണു മൂന്നു മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്.
* ശാരീരീകമായി ഉപദ്രവിക്കുക- അതായത് പിടിച്ചു തള്ളുക, തൊഴിക്കുക, അടിക്കുക, അനുചിതമായ സ്പർശനം തുടങ്ങിയവയ്ക്ക് ആറു മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്.
* വിമാനത്തിന് കേടു വരുത്തുക, ജീവനു ഭീഷണി ഉയർത്തുക, മാനഭംഗശ്രമം ഉൾപ്പടെയുള്ള കൈയേറ്റം എന്നിവയ്ക്കാണു രണ്ടു വർഷത്തെ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത്.
കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ വിലക്കിന്റെ കാലാവധിയും ഇരട്ടിക്കും. വിദേശ വിമാനസർവീസുകൾക്കും ഇതനുസരിച്ച് ഇവിടെ നിന്നുള്ള യാത്രക്കാർക്കും വിലക്കേർപ്പെടുത്താവുന്നതാണ്. പൈലറ്റ് മുഖേന ലഭിക്കുന്ന പരാതി അനുസരിച്ച് റിട്ടയേർഡ് ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയായിരിക്കും 30 ദിവസത്തിനുള്ളിൽ വിലക്കിനുള്ള കാലാവധി തീരുമാനിക്കുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് നിലവിലെ നിയമത്തിൽ ലഭിക്കാവുന്ന മറ്റു ശിക്ഷയോടൊപ്പമാണ് യാത്രാ വിലക്കും ഏർപ്പെടുത്തുക. പരാതി ലഭിച്ചു നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്പോൾ തന്നെ യാത്രാ വിലക്ക് ഏർപ്പെടുത്താം എന്നതാണു പുതിയ നിയമത്തിന്റെ പ്രത്യേകത.
സെബി മാത്യു
കാമുകിയെ സ്ഥലംമാറ്റാൻ റാഞ്ചൽ ഭീഷണി: മുംബൈ വ്യാപാരിക്ക് ആജീവനാന്ത വിമാന വിലക്ക്
12:47 AM May 21, 2018 | Deepika.com