ശ്രീനഗർ: കഠുവയിൽ എട്ടു വയസുകാരിയെ ക്രൂരമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാദം വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ട്. കൂട്ടമാനഭംഗം നടന്ന സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്നും മീററ്റിൽ പരീക്ഷയിലായിരുന്നെന്നുമുള്ള വിശാൽ ജൻഗോത്രയുടെ വാദമാണ് പൊളിഞ്ഞത്.
പരീക്ഷാ അറ്റൻഡന്സിൽ വിശാലിന്റെ പേരിലുള്ള ഒപ്പ് വ്യാജമാണെന്ന് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതർ കണ്ടെത്തി. റിപ്പോർട്ട് ജമ്മു കാഷ്മീർ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കേസന്വേഷണവുമായി മുന്നോട്ടു പോകാൻ ക്രൈംബ്രാഞ്ചിനെ അനുവദിച്ചു കൊണ്ടുള്ള മേയ് 17 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് വിശാലിന്റെ മൂന്നു സുഹൃത്തുക്കൾക്ക് അന്വേഷണസംഘം സമൻസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനു മുന്നിൽ ഇന്നു ഹാജരാകണമെന്നാണ് നിർദേശം.
വിശാൽ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിട്ടിട്ടില്ലെന്നും മറ്റാരോ ആണ് ഒപ്പിട്ടിരിക്കുന്നതെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ എട്ടു പ്രതികളിൽ ഒരാളാണ് വിശാൽ.
കഠുവ മാനഭംഗം: സംഭവസ്ഥലത്തില്ലായിരുന്നെന്ന പ്രതിയുടെ വാദം വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ട്
12:45 AM May 21, 2018 | Deepika.com