അൻപത്തിയഞ്ചു മണിക്കൂർ. ബി.എസ്. യെദിയൂരപ്പ എഴുപത്തഞ്ചാം വയസിൽ കർണാടക മുഖ്യമന്ത്രിപദത്തിൽ ഇരുന്ന സമയം.
വ്യാഴം രാവിലെ 9.03നായിരുന്നു സത്യപ്രതിജ്ഞ. ഇന്നലെ വൈകുന്നേരം 4.19നു ഗവർണർക്കു രാജിക്കത്ത് നൽകി. 55 മണിക്കൂറും 16 മിനിറ്റും. ഇനി തിങ്കളാഴ്ച ഉച്ചയ്ക്കു കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഏകാംഗ കാവൽ ‘മന്ത്രിസഭ’ ആയി യെദിയൂരപ്പ തുടരും.
ഇത്ര ചുരുങ്ങിയ സമയംകൊണ്ടു സ്ഥാനം ഒഴിയേണ്ടിവന്നെങ്കിലും രാജ്യത്ത് ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയല്ല അദ്ദേഹം. ആ ‘ബഹുമതി’ഉത്തർപ്രദേശിലെ ജഗദംബിക പാലിനുള്ളതാണ്. അക്ഷരാർഥത്തിൽ ‘ഏക് ദിൻ കാ സുൽത്താൻ’.പഴയ കോൺഗ്രസുകാരനും ഇപ്പോൾ ബിജെപിക്കാരനുമായ പാലിന് 24 മണിക്കൂർ പോലും യുപി മുഖ്യമന്ത്രിപദത്തിലിരിക്കാനായില്ല. 1998ൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു തെരഞ്ഞെടുപ്പുഫലമാണു പാലിനു വഴിതുറന്നത്. ബിജെപി നേതാവ് കല്യാൺ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. വിശ്വാസവോട്ടിനു സഭ ചേർന്നപ്പോൾ അക്രമം മൂലം ഒന്നും നടന്നില്ല. ഗവർണർ രമേഷ് ഭണ്ഡാരി രാഷ്ട്രപതിഭരണം ശിപാർശ ചെയ്തു. പക്ഷേ, കേന്ദ്രം സ്വീകരിച്ചില്ല.
98 അംഗ മന്ത്രിസഭയുമായി കല്യാൺ ഭരണം തുടങ്ങി. കോൺഗ്രസ് വിട്ട് ലോക് താന്ത്രിക് കോൺഗ്രസുണ്ടാക്കിയ ജഗദംബിക പാലും ഇതിൽ ചേർന്നു. ഫെബ്രുവരി 21ന് പാൽ കല്യാണിനുള്ള പിന്തുണ പിൻവലിച്ചു. കല്യാൺ സിംഗിനെ ഗവർണർ ഡിസ്മിസ് ചെയ്തു. പാതിരാത്രി ജഗദംബിക പാലിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. പിറ്റേന്നു രാവിലെ ഹൈക്കോടതി ഗവർണറുടെ നടപടി റദ്ദാക്കി.
1968ൽ ബിഹാറിൽ ഒരാഴ്ച മുഖ്യമന്ത്രിയായിരുന്ന സതീഷ് പ്രസാദ് സിംഗ് ആണു യെദിയൂരപ്പയ്ക്കു പിന്നിൽ മൂന്നാമത്തെ കുറഞ്ഞകാലം ഭരിച്ചയാൾ. സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ബി.പി. മണ്ഡലിനെ മുഖ്യമന്ത്രിയാക്കാൻ വഴിയൊരുക്കാനാണ് സിംഗിനെ സ്ഥാനത്തു കയറ്റിയത്. ജനുവരി 27നു മുഖ്യമന്ത്രിയായ സിംഗ് ഫെബ്രുവരി രണ്ടിനു മണ്ഡലിനെ എംഎൽസിയായി നോമിനേറ്റ് ചെയ്തിട്ടു രാജിവച്ചു. പിന്നീട് മണ്ഡൽ മുഖ്യമന്ത്രിയായി.
മേഘാലയയിൽ 13 ദിവസം ഭരിച്ച കോൺഗ്രസ് നേതാവാണ് എസ്.സി. മറാക്. 1998 ഫെബ്രുവരി 27 മുതൽ മാർച്ച് പത്തുവരെ. അതിനു മുന്പ് അഞ്ചു വർഷം ഭരിച്ച മറാകിന് ഇത്തവണ ഭൂരിപക്ഷ പിന്തുണ സമാഹരിക്കാൻ പറ്റാത്തതിനാൽ രാജിവച്ചു.
തമിഴ്നാട്ടിൽ എം.ജി.ആറിന്റെ മരണശേഷം വിധവ ജാനകി രാമചന്ദ്രൻ 1988 ജനുവരി ഏഴു മുതൽ 23 ദിവസം മുഖ്യമന്ത്രിയായിരുന്നു.1979 ഒക്ടോബർ 12 മുതൽ 45 ദിവസം കേരള മുഖ്യമന്ത്രിയായിരുന്നു മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ.
ഒറ്റ രാത്രിയിലെ മുഖ്യമന്ത്രി (അത് യെദിയൂരപ്പയല്ല)
02:29 AM May 20, 2018 | Deepika.com