ന്യൂഡൽഹി: കർണാടക നിയമസഭയിൽ ഇന്നലെ സുഗമമായി നടപടികൾ ഉറപ്പുവരുത്തിയത് കോണ്‍ഗ്രസിന്റെ ഹർജിയിന്മേലുള്ള സുപ്രീംകോടതിയുടെ വ്യക്തമായ നിർദേശങ്ങൾ. നിയമസഭയിലെ നടപടികൾ ചാനലുകളിലൂടെ തൽസമയം സംപ്രേഷണം ചെയ്യാനും വീഡിയോയിൽ പകർത്താനും നിർദേശിച്ചതോടെ പരിധിവിട്ട പ്രതിഷേധങ്ങളിലൂടെ വിശ്വാസ വോട്ടെടുപ്പു നടത്താതിരിക്കാനുള്ള സാധ്യതകളാണ് തടയപ്പെട്ടത്.
പ്രോ-ടെം സ്പീക്കറായി ബിജെപിയുടെ വിരാജ്പേട്ട എംഎൽഎ കെ.ജി. ബൊപ്പയ്യയെ നിയമിച്ചതിന്റെ ശരി-തെറ്റുകൾ പരിശോധിക്കണമെങ്കിൽ വിശ്വാസ വോട്ടെടുപ്പു മാറ്റിവയ്ക്കേണ്ടിവരുമെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി പിൻവലിക്കാൻ കോണ്‍ഗ്രസിന്റെ അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിംഗ്വിയും നിർബന്ധിതരായി. വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കരുതെന്ന കോണ്‍ഗ്രസിന്റെ അഭി പ്രായത്തോട്് കോടതിയും യോജിച്ചത് കർണാടക പ്രതിസന്ധി വേഗത്തിൽ പരിഹരിക്കുന്നതിനു കാരണമായി.
മുന്‍പ് സ്പീക്കറായിരിക്കെ പക്ഷപാതപരമായി നടപടിയെടുത്തതിന് സുപ്രീംകോടതിയുടെ കടുത്ത ശാസന നേരിട്ടിട്ടുള്ള ബൊപ്പയ്യയെ മാറ്റണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കിൽ ഇന്നലെ വിശ്വാസവോട്ടെടുപ്പുതന്നെ മാറ്റിവയ്ക്കേണ്ടിവരുമായിരുന്നു.
നിയമത്തിൽ വ്യക്തമായി പറയാത്ത കാര്യത്തിൽ പ്രോ ടെം സ്പീക്കറായി ആരെ നിയമിക്കണമെന്നു നിർദേശിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഏറ്റവും മുതിർന്നയാളെ പ്രോ-ടെം സ്പീക്കറായി നിയമിക്കണമെന്നതിന് വ്യവസ്ഥാപിതമായ കീഴ്വഴക്കവും ഇല്ലെന്ന് കോടതി പറഞ്ഞതോടെ, ഇന്നലെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള നടപടികളോട് യോജിക്കുകയല്ലാതെ സിബലിന് മറ്റു മാർഗങ്ങളില്ലായിരുന്നു.
കുതിരക്കച്ചവടത്തിന് അവസരം നൽകിക്കൊണ്ട് യെദിയൂരപ്പയ്ക്ക് വിശ്വാസവോട്ട് തേടാൻ 15 ദിവസത്തെ സമയം അനുവദിച്ച ഗവർണർ വാജുഭായ് വാലയുടെ വിവാദനടപടി റദ്ദാക്കിയതും സുപ്രീംകോടതിയുടെ നിർണായക ഇടപെടലിലൂടെയായിരുന്നു. അർധരാത്രിക്കു ശേഷം ഉറക്കം പോലും ഉപേക്ഷിച്ചാണ് പരമോന്നത കോടതിയിലെ ന്യായാധിപന്മാർ ജനാധിപത്യ സംവിധാനത്തിന്റെ രക്ഷയ്ക്കെത്തിയതെന്നതും ശ്രദ്ധേയമായി.
കർണാടകയിൽ നടപടികൾ സുഗമമായതു സുപ്രീംകോടതിയുടെ ഇടപെടൽ മൂലം
02:15 AM May 20, 2018 | Deepika.com